പത്തനംതിട്ട : ചെറുകിട ജലസേചന വകുപ്പ് വക പമ്പ് ഹൗസിലെ 25000 വിലവരുന്ന വാക്വം പമ്പ് മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. ഈ മാസം 16 ന് ഉച്ചക്കാണ് സംഭവം. മണിമലയാറ്റിൽ തേവൻകര കടവിലുള്ള പമ്പ്, വയറുകൾ മുറിച്ചുമാറ്റിയശേഷം ബൈക്കിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു. റാന്നി അങ്ങാടി ചെമ്പൻമുടി കുടപ്പനക്കൽ വീട്ടിൽ നിന്നും കോട്ടാങ്ങൽ വായ്പ്പൂര് പാലക്കൽ പാലത്താനം കോളനിയിൽ പള്ളിത്താഴെ വീട്ടിൽ സന്തോഷ് എന്ന് വിളിക്കുന്ന അനീഷ് കുമാർ കെ.കെ (46), കോട്ടാങ്ങൽ കുളത്തൂർ. നെടുമ്പാല നെല്ലിമല വീട്ടിൽ വിനീത് (34) എന്നിവരെയാണ് കീഴ്‌വായ്‌പ്പൂർ പോലീസ് ഇൻസ്‌പെക്ടർ ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ചെറുകിട ജലസേചന വകുപ്പ് കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കുന്നതിന് സ്ഥാപിച്ചിരുന്ന മോട്ടോർ പമ്പ് പ്രതികൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിൽക്കുകയായിരുന്നു. മല്ലപ്പള്ളി ആനിക്കാട് തീരമല്ലിപ്പടി തേവൻകരയിലെ പമ്പുഹൗസിൽ നിന്നാണ് 5 എച്ച് പി പമ്പ് മോഷ്ടിച്ചത്. തുടർന്ന് ബൈക്കിൽ കടത്തിയ പമ്പ് മല്ലപ്പള്ളി മൂശാരിക്കവലയിലെ ആക്രിക്കടയിൽ 1000 രൂപയ്ക്ക് വിറ്റു. രാവിലെ വെള്ളമടിച്ച ശേഷം ഓഫ് ചെയ്ത് ഓപ്പറേറ്റർ പോയ തക്കത്തിനാണ് പ്രതികൾ മോഷ്ടിച്ച് കടത്തിയത്. സി സി ടി വി ദൃശ്യങ്ങൾ പിന്തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് കഴിഞ്ഞ ദിവസം രാവിലെ വായ്പ്പൂരു നിന്നും ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ആക്രിക്കടയിൽ നിന്നും മോട്ടോർ പമ്പ് പോലീസ് കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ ജി.സന്തോഷ് കുമാർ എസ്ഐ മാരായ ആദർശ് ബി.എസ്, സുരേഷ് കുമാർ, എഎസ്ഐ അജു കെ അലി, മനോജ് കുമാർ, എസ് സിപിഓ വിനോദ് കുമാർ, സിപിഓ മാരായ സജി ഇസ്മായിൽ, രതീഷ് എന്നിവരാണുണ്ടായിരുന്നത്.






























