കുവൈത്ത് സിറ്റി : പ്രവാസികളുടെ താമസവിലാസങ്ങളിൽ വ്യാപകമായി കൃത്രിമം കാണിച്ച് നിയമവിരുദ്ധമായി സിവിൽ ഐഡി കാർഡുകൾ അനുവദിച്ചുവന്ന വൻ തട്ടിപ്പ് സംഘത്തെ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) റെക്കോർഡുകളിൽ തിരുത്തൽ വരുത്തിയ പ്രധാന പ്രതിയും അതോറിറ്റിയിലെ ഉദ്യോഗസ്ഥനുമായ കുവൈത്ത് സ്വദേശിയും ഇയാളുടെ ഇടനിലക്കാരനുമാണ് അറസ്റ്റിലായത്. ഓരോ വ്യാജ ഇടപാടിനും 100 മുതൽ 120 കുവൈത്തി ദിനാർ വരെയാണ് പാസി ജീവനക്കാരൻ കൈക്കൂലിയായി വാങ്ങിയിരുന്നത്. പ്രവാസികളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചിരുന്ന ഇടനിലക്കാരൻ ഓരോരുത്തരിൽ നിന്നും 150 ദിനാർ വരെ ഈടാക്കുകയും, അതിൽ 30 മുതൽ 50 ദിനാർ വരെ സ്വന്തം കമ്മീഷനായി മാറ്റിവെച്ച ശേഷം ബാക്കി തുക കുവൈത്തി ഉദ്യോഗസ്ഥന് കൈമാറുകയുമായിരുന്നുവെന്ന് പോലീസിനോട് സമ്മതിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് നടത്തിയ നിരീക്ഷണത്തിലാണ് ഇടനിലക്കാരൻ ആദ്യം വലയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് പാസി ജീവനക്കാരന്റെ പങ്ക് പുറത്തായത്. വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി വാങ്ങൽ എന്നീ കുറ്റങ്ങൾ ചുമത്തി പ്രധാന പ്രതിയെ ക്യാപിറ്റൽ ഗവർണറേറ്റ് പ്രൊസിക്യൂഷന് കൈമാറുകയും തുടർനടപടികൾക്കായി സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ഈ സംഘം വഴി ഇതുവരെ നടന്നിട്ടുള്ള മുഴുവൻ നിയമവിരുദ്ധ ഇടപാടുകളുടെയും പട്ടിക പോലീസ് ശേഖരിച്ചുവരികയാണ്.




























