തിരുവനന്തപുരം: കടയ്ക്ക് മുന്നിൽ നിന്നിരുന്നയാളെ മർദിച്ച കേസിൽ കാപ്പ പ്രതിയടക്കം രണ്ടുപേരെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശി ഷഹീൻ (28), കാട്ടായിക്കോണം അയിരൂപ്പാറ സ്വദേശി ശിവപ്രസാദ് (29) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കാരംകോട് ജംഗ്ഷന് സമീപം മദ്യലഹരിയിലെത്തിയ പ്രതികൾ കടയ്ക്ക് സമീപത്തുനിന്ന മധ്യവയസ്കനോട് സിഗരറ്റ് വാങ്ങി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അപരിചിതരായതിനാൽ അദ്ദേഹം ഈ ആവശ്യം നിരസിച്ചു. ഇതിൽ പ്രകോപിതരായ പ്രതികൾ ഇയാളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇരുവരും ചേർന്ന് ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സിഗരറ്റ് വാങ്ങി നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അറസ്റ്റിലായ പ്രതികൾ കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് അറിയിച്ചു.




























