നെയ്യാറ്റൻകര : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 22 വയസ്സുള്ള ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ നെയ്യാറ്റൻകര പോലീസ് അറസ്റ്റ് ചെയ്തു. മാരായമുട്ടം സ്വദേശി വിപിൻ, അമരവിള സ്വദേശി സജിൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാറശാല സ്വദേശിനിയായ പഠനവൈകല്യമുള്ള യുവതിയെ വിപിൻ സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. സംഭവ ദിവസം വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വിപിൻ ബൈക്കിൽ കയറ്റി സുഹൃത്തായ സജിന്റെ വീട്ടിലെത്തിച്ചു. അവിടെ വെച്ച് ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിക്കുകയും തുടർന്ന് രാത്രിയോടെ വീടിന് സമീപം ഉപേക്ഷിക്കുകയുമായിരുന്നു.
ആദ്യഘട്ടത്തിൽ പീഡനവിവരം പുറത്തുപറയാതിരുന്ന യുവതി ദിവസങ്ങൾക്കുശേഷം അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. യുവതിയുടെ മാതാപിതാക്കൾ നെയ്യാറ്റൻകര പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിൽ യുവതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. ആദ്യം വിപിനെയും തുടർന്ന് സജിനെയും പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.






























