കായംകുളം : തനിക്കെതിരായ മുസ്ലിം ലീഗ് നേതാവിന്‍റെ പരാമര്‍ശം കേട്ടപ്പോള്‍ ആദ്യം ഞെട്ടിപ്പോയെന്നും ഇപ്പോഴും മനസ്സില്‍ വേദനയുണ്ടെന്നും കായംകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭ. കണ്‍വെന്‍ഷനില്‍ ആരും ലീഗ് നേതാവിനെ തിരുത്തി പറഞ്ഞില്ല. വിവാദമായപ്പോള്‍ ആണ് ഖേദം പ്രകടിപ്പിച്ചതെന്നും യു പ്രതിഭ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കരഞ്ഞുകൊണ്ടായിരുന്നു യു പ്രതിഭയുടെ പ്രതികരണം. ഖേദം അംഗീകരിക്കാന്‍ കഴിയില്ല. പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കും. ഇടതുപക്ഷത്തിനുള്ള പൊതു സ്വീകാര്യത കണ്ടാവാം ഇത്തരത്തില്‍ അശ്ലീലം പറയുന്നത്. സ്ത്രീകളുടെ ധാർമികതയെ ചോദ്യം ചെയ്ത് തകർത്തു കളയാമെന്നാണ് ചിലർ കരുതുന്നത് എന്നും യു പ്രതിഭ പറഞ്ഞു.
‘നല്ല സങ്കടമുണ്ട്. ഞാന്‍ ഞെട്ടിപ്പോയി ഇത് കേട്ടപ്പോള്‍. ഇത് കേവലമായൊരു മാപ്പ് പറച്ചിലില്‍ തീരില്ല. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചെയര്‍മാനാണ് പറഞ്ഞിരിക്കുന്നത്. ഈ കറ ഒരിക്കലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും പോകില്ല. ഏത് ജോലി ഒരു സ്ത്രീ ചെയ്താലും അതിന് മഹത്വമുണ്ട്. സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണിത്’, യു പ്രതിഭ പറഞ്ഞു.





























