ദുബായ്: വേനലവധിക്കാലത്ത് ദീർഘയാത്രയ്ക്ക് ഒരുങ്ങുന്ന വാഹന ഉടമകൾക്ക് നിർണായക മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി. പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ ദീർഘനാളത്തേക്ക് പാർക്ക് ചെയ്ത് ഉപേക്ഷിക്കുന്നത് നിയമലംഘനമാണെന്നും, ഇത്തരത്തിൽ കണ്ടെത്തുന്ന വാഹനങ്ങൾക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. നഗരത്തിന്റെ ശുചിത്വവും ഭംഗിയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി കർശനമാക്കിയിരിക്കുന്നത്. ദീർഘകാലം ഉപയോഗിക്കാതെ പൊതു സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾ നഗരസൗന്ദര്യത്തിനും പൊതുജന സൗകര്യങ്ങൾക്കും തടസമാകുന്നതായാണ് മുനിസിപ്പാലിറ്റിയുടെ വിലയിരുത്തൽ.
യാത്ര പോകുന്നതിന് മുമ്പ് വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ അഞ്ച് നിർദേശങ്ങളാണ് മുനിസിപ്പാലിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്. വാഹനം വൃത്തിയാക്കി അംഗീകൃത പാർക്കിങ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യുക, വിജനമായ സ്ഥലങ്ങൾ ഒഴിവാക്കുക, വാഹനത്തിന്റെ പതിവ് അറ്റകുറ്റപ്പണികളും വാർഷിക ശുചീകരണവും ഉറപ്പാക്കുക, ആവശ്യമായ സംരക്ഷണ കവറുകൾ ഉപയോഗിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. റോഡുകൾ, പൊതുകാർ പാർക്കുകൾ, തുറസ്സായ മണൽപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്താൻ വർഷം മുഴുവൻ പ്രത്യേക പരിശോധനാ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. കണ്ടെത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ ആദ്യം രേഖപ്പെടുത്തുകയും, തുടർന്ന് മൂന്ന് മുതൽ 15 ദിവസം വരെ മുന്നറിയിപ്പ് പതിപ്പിക്കുകയും ചെയ്യും.
റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA) സഹായത്തോടെ വാഹന ഉടമകളെ കണ്ടെത്തി സന്ദേശം അയയ്ക്കും. മുന്നറിയിപ്പ് നൽകിയ ശേഷവും വാഹനം നീക്കം ചെയ്യാത്ത പക്ഷം അത് അൽ അവിറിലെ കണ്ടുകെട്ടൽ കേന്ദ്രത്തിലേക്ക് മാറ്റും. തുടർന്ന് വാഹന ഉടമയ്ക്ക് 500 ദിർഹം പിഴ ചുമത്തുന്നതിനൊപ്പം മറ്റ് അനുബന്ധ ചെലവുകളും ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.






























