ന്യൂഡൽഹി : രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദം അലങ്കരിച്ച നേതാവെന്ന ചരിത്രപരമായ റെക്കോർഡ് സ്വന്തമാക്കിയ നരേന്ദ്ര മോദിയെ ഹൃദയപൂർവ്വം അഭിനന്ദിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പ്രത്യേക സന്ദേശത്തിലാണ് അദ്ദേഹം മോദിക്ക് ആശംസകൾ നേർന്നത്. ഇന്ത്യയുടെ തുടർന്നുള്ള പുരോഗതിക്കായി ഇനിയും വലിയ വിജയങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിച്ച യുഎഇ പ്രസിഡന്റ്, ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയ്ക്കായി ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം വരും ദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.
യുഎഇ പ്രസിഡന്റിന്റെ ഹൃദ്യമായ ആശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും തൊട്ടുപിന്നാലെ രംഗത്തെത്തി. ‘എന്റെ സഹോദരാ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് യുഎഇ പ്രസിഡന്റിന് മോദി മറുപടി നൽകിയത്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ ഇന്ത്യ-യുഎഇ ബന്ധം പുതിയ ഉയരങ്ങളിലെത്തിയെന്നും, ഈ ഊഷ്മളമായ സൗഹൃദത്തെ താൻ ഏറെ വിലമതിക്കുന്നുവെന്നും മോദി കുറിച്ചു. വരും വർഷങ്ങളിലും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര നന്മയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി തന്റെ മറുപടിയിൽ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള റെക്കോർഡ് തിരുത്തിക്കുറിച്ചാണ് 2026 ജൂൺ ഒമ്പതിന് നരേന്ദ്ര മോദി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. 1952 മെയ് 13 മുതൽ 1964 മെയ് 27 വരെ (4,398 ദിവസങ്ങൾ) ആയിരുന്നു നെഹ്റു തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി രാജ്യം ഭരിച്ചത്. എന്നാൽ 2014 മെയ് 26-ന് അധികാരമേറ്റ നരേന്ദ്ര മോദി, ജൂൺ ഒമ്പതോടെ ഈ പദവിയിൽ 4,399 ദിവസങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഇതോടെ, തുടർച്ചയായി 12 വർഷത്തിലധികമായി രാജ്യത്തെ നയിക്കുന്ന നരേന്ദ്ര മോദി, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന റെക്കോർഡും സ്വന്തം പേരിലാക്കി.





























