കീവ് : കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യ സൈനിക നടപടി നടത്തുമെന്ന് പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കീവില്‍ ആക്രമണം നടത്തി റഷ്യ. ആയുധം വെച്ച് കീഴടങ്ങാന്‍ യുക്രൈനോട് പുടിന്‍ ആവശ്യപ്പെട്ടു. വിമാന താവളങ്ങള്‍ അടച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ അപലപിച്ചു. ജനവാസകേന്ദ്രങ്ങള്‍ ആക്രമിക്കില്ലന്നും യുക്രൈനില്‍ നിന്നുള്ള ഭീഷണിക്കുള്ള പ്രതികരണമെന്ന നിലക്കാണ് തങ്ങളുടെ നടപടിയെന്നും പുടിന്‍ പറഞ്ഞു. യുക്രൈനിനെ മുഴുവനായും കീഴടക്കുക റഷ്യയുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്വം യുക്രൈന്‍ ഭരണകൂടത്തിനാണ്. റഷ്യന്‍ നടപടിയില്‍ ഏതെങ്കിലും രാജ്യം ഇടപെട്ടാല്‍ മുമ്പോരിക്കലും കാണാത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.
കീവില്‍ ആറോളം സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. റഷ്യന്‍ പ്രവിശ്യയായ ബെല്‍ഗൊറോഡിലും സ്ഫോടനം റിപ്പോര്‍ട്ട് ചെയ്തു. പ്രകോപനമില്ലാത്തതും നീതീകരിക്കാനാകാത്തതുമാണ് യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇതിന് ഉത്തരവാദിയായി റഷ്യയെ ലോകം കാണുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തിനിടെ രണ്ടാം പ്രാവശ്യവും യുഎന്‍ രക്ഷാസമിതി യോഗം ചേരുന്നുണ്ട്. യുക്രൈന്‍ സര്‍ക്കാറും ജനതയും ആഗ്രഹിക്കുന്നത് സമാധാനമാണെന്നും പുടിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ മൂന്ന് വിമാനത്താവളങ്ങള്‍ ഇന്ന് അടച്ചിട്ടുണ്ട്. ദ്‌നിപ്രോ, ഖര്‍കീവ്, സപോറിഴ്യാ എന്നീ വിമാനത്താവളങ്ങളാണ് പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ വരെ അടച്ചത്.
അതേസമയം, യുക്രൈനിന്റെ ഒരു ഭാഗത്തുകൂടെയും വിമാനങ്ങള്‍ പറത്തരുതെന്നും അതീവ അപകടരമാണെന്നും വ്യോമഗതാഗത നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. അതിനിടെ, യുക്രൈന്‍ അതിര്‍ത്തിക്ക് സമീപം വ്യോമപാത റഷ്യ ഭാഗികമായി അടച്ചു. കിഴക്കന്‍ അതിര്‍ത്തിയിലെ റോസ്‌റ്റോവ് ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ മേഖലയിലെ വ്യോമപാതയാണ് അടച്ചത്. യാത്രാ വിമാനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റഷ്യ വിശദീകരിച്ചു. യൂറോപ്പില്‍ നേരം വെളുക്കുന്നതിന് മുമ്പായി റഷ്യ യുക്രൈനിനെ ആക്രമിക്കുമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നേരത്തേ പറഞ്ഞിരുന്നു. ഇന്ന് ജി 7 നേതാക്കള്‍ യോഗം ചേരുന്നുണ്ട്.
രണ്ട് ലക്ഷത്തിലേറെ റിസര്‍വ് സൈനികരോട് സജ്ജരായിരിക്കാന്‍ യുക്രൈന്‍ സൈന്യം അറിയിച്ചിട്ടുണ്ട്. 18 മുതല്‍ 60 വരെ പ്രായമുള്ളവരെ റിസര്‍വ് സൈന്യത്തിന്റെ ഭാഗമാക്കും. ഇതിനുള്ള നീക്കം സൈന്യം അറിയിച്ചു. ഇന്ന് മുതല്‍ ഈ പ്രായക്കാര്‍ക്ക് സൈന്യത്തില്‍ ചേരാം. ഒരു വര്‍ഷമായിരിക്കും പരമാവധി സേവന കാലയളവ്. രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് യുക്രൈന്‍. 2014 മുതല്‍ അടിയന്തരാവസ്ഥ പ്രാബല്യത്തിലുള്ള ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നീ മേഖലകളിലൊഴികെയാണിത്.
യുക്രൈനില്‍ നിന്ന് വേര്‍പെടാന്‍ പോരാട്ടം നടത്തുന്ന വിമത പ്രവിശ്യകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈനിക നീക്കം റഷ്യ ശക്തമാക്കിയത്. വിമത പ്രദേശങ്ങളായ ഡോണെടെസ്‌ക്, ലുഹാന്‍സ്‌ക് പ്രവിശ്യകളെയാണ് സ്വതന്ത്ര രാജ്യങ്ങളായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്. റഷ്യക്ക് പുറത്ത് സൈന്യത്തെ ഉപയോഗിക്കാന്‍ പുടിന് റഷ്യന്‍ പാര്‍ലിമെന്റ്‌അനുമതി നല്‍കിയതോടെയാണ് സൈനിക നീക്കം വേഗത്തിലായത്. യുക്രൈന് കൂടുതല്‍ ആയുധം നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.































