റഷ്യ : യുക്രയിന്‍ യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ അറിയിച്ചിരിക്കുകയാണ്. യുദ്ധം തുടങ്ങി ഒരു മാസവും രണ്ട് ദിവസവും കഴിയുമ്പോഴാണ് റഷ്യ ഈ നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇനി എന്തും സംഭവിക്കാം. അമേരിക്ക പറയുന്നത് റഷ്യ ഉദ്ധം നിര്‍ത്തില്ല എന്നുതന്നെയാണ്. അതിന് കാരണവുമുണ്ട് റഷ്യയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു യുക്രൈന്‍ തലസ്ഥാനമായ കീവ്. കീവ് പിടിച്ചെടുക്കാന്‍ റഷ്യക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ആ ലക്ഷ്യം നടക്കാതെ റഷ്യ യുദ്ധമവസാനിപ്പിക്കും എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. അതല്ലങ്കില്‍ യുക്രൈന്റെ പ്രധിരോധത്തില്‍ നന്നേ തളര്‍ന്ന റഷ്യ യുദ്ധം എങ്ങനെയും അവസാനിപ്പിക്കാന്‍ നോക്കുകയാണ് എന്ന് വേണം കരുതാന്‍.
മാത്രവുമല്ല യുക്രെയിന്റെ സൈനിക ശേഷി കുറയ്ക്കാനായെന്നാണ് റഷ്യയുടെ അവകാശവാദം. എന്നാല്‍ മരിയുപോളില്‍ റഷ്യയുടെ ആക്രമണം തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള സമയം മെയ് 9 ആണെന്നാണ് റഷ്യയുടെ രഹസ്യതീരുമാനമെന്ന് യുക്രെയ്ന്‍ സൈന്യം ആരോപിച്ചു. റഷ്യ ഇനിയും നാശനഷ്ടം ഉണ്ടാക്കും. ലുഹാന്‍സ്‌ക് ഡോണ്‍ബാസ്‌ക് മേഖലയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം കയ്യിലാക്കലായിരുന്നു റഷ്യയുടെ ആദ്യ ലക്ഷ്യം. അതിനായി യുക്രെയ്‌ന്റെ ആയുധശേഷി ഇല്ലാതാക്കാനാണ് റഷ്യ യുദ്ധത്തിലേക്ക് കടന്നതെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്.
കനത്ത ആക്രമണം നടത്തി ഖാര്‍കീവും കീവും തുറമുഖ നഗരവുമായ മരിയുപോളും നിര്‍ജ്ജീവമാക്കിയാണ് റഷ്യ യുക്രെയ്‌നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നത്. ഇതിനിടെ ലുഹാന്‍സ്‌ക് മേഖലയുടെ 93 ശതമാനവും റഷ്യന്‍ സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. ഒപ്പം ഡോണ്ബാസ്‌കിന്റെ 53 ശതമാനം പ്രദേശവും പിടിച്ചെടുത്തെന്നാണ് റഷ്യയുടെ അവകാശവാദം. ഇതിനിടെ റഷ്യയുടെ നീക്കം ദുരൂഹമാണെന്നും യുക്രെയ്‌നിനെ പിടിച്ചെടുക്കാതെ റഷ്യ സൈന്യത്തെ പിന്‍വലിക്കില്ലെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. നാറ്റോയെ ഫലപ്രദമായി നേരിടാന്‍ യുക്രെയ്ന്‍ പൂര്‍ണ്ണമായും കീഴടക്കേണ്ട അവസ്ഥയാണ് റഷ്യയ്‌ക്ക് നിലവിലുള്ളതെന്നാണ് അമേരിക്ക പറയുന്നത്.
പ്രാദേശിക സ്വാധീനം റഷ്യയെ പിന്തുണയ്‌ക്കുന്ന യുക്രെയ്ന്‍ വിമതരുടെ കയ്യിലേല്‍പ്പിക്കലാണ് സൈന്യം നിലവില്‍ ചെയ്യുന്നത്. ഇത്തരത്തില്‍ സ്വാധീനം ഉറപ്പിച്ച ശേഷം സൈനിക പിന്മാറ്റം ഓരോ മേഖലയിലും റഷ്യ നടത്തിക്കൊണ്ടിരിക്കുകയാണ്. മാത്രവുമല്ല യുദ്ധത്തില്‍ തങ്ങളുടെ 1,351 പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം അറിയിച്ചു. അതേസമയം യുദ്ധഭൂമിയില്‍ നിന്നും 40,000 പൗരന്‍മാരെ ഒഴിപ്പിച്ചുവെന്നും സൈന്യം വ്യക്തമാക്കി. കിയവിലേക്ക് പാശ്ചാത്യ രാജ്യങ്ങള്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനെ റഷ്യന്‍ സൈന്യം അപലപിച്ചു. മോസ്കോയില്‍ നടന്ന മീറ്റിംഗിലാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ മരണങ്ങളുടെ കണക്ക് വ്യക്തമാക്കിയത്.
3,825 സൈനികര്‍ക്ക് പരിക്കേറ്റതായും അറിയിച്ചു. കിഴക്കന്‍ ഡൊണെസ്‌ക്, ലുഗാന്‍സ്ക് മേഖലകളില്‍ നിന്നും യുക്രൈനിലെ മറ്റ് ഭാഗങ്ങളില്‍ നിന്നും 419,736 സാധാരണക്കാരെ റഷ്യയിലേക്ക് ഒഴിപ്പിച്ചതായി പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മിഖായേല്‍ മിസിന്റ്സെവ് പറഞ്ഞു. ഇവരില്‍ 88,000 ത്തിലധികം കുട്ടികളും 9,000 വിദേശികളുമുണ്ട്. എല്ലാ ഭാഗത്തും മാനുഷിക ഇടനാഴികള്‍ തുറക്കുന്നത് റഷ്യ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യ രാജ്യങ്ങള്‍ കിയവിലേക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് വലിയ തെറ്റാണെന്ന് തങ്ങള്‍ കരുതുന്നുവെന്ന് ജനറല്‍ സ്റ്റാഫിന്റെ മുതിര്‍ന്ന പ്രതിനിധി സെര്‍ജി റുഡ്‌സ്‌കോയ് പറഞ്ഞു.
ഇത് സംഘര്‍ഷത്തിന്റെ ആഴം കൂട്ടുകയും ഇരകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും റുഡ്സ്കോയ് കൂട്ടിച്ചേര്‍ത്തു. അത്തരം ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ലക്ഷ്യം യുക്രൈനെ പിന്തുണയ്ക്കുകയല്ല, മറിച്ച് അതിനെ ഒരു നീണ്ട സൈനിക സംഘട്ടനത്തിലേക്ക് വലിച്ചിടുക എന്നതാണ്. നാറ്റോയിലെ ചില അംഗങ്ങള്‍ ആകാശം അടയ്ക്കാന്‍ നിര്‍ദേശിക്കുന്നു. റഷ്യയുടെ സായുധ സേന അതിനനുസരിച്ച് പ്രതികരിക്കുമെന്നും റുഡ്സ്കോയ് പറഞ്ഞു. യുക്രൈന് 14,000 സൈനികരെ നഷ്ടപ്പെട്ടതായും 16,000 പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം അവകാശപ്പെട്ടു.
































