തിരുവനന്തപുരം : പണമില്ലാതെ എങ്ങനെയാണ് സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതെന്നും ഏകപക്ഷീയമായ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കില്ലെന്നും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി. ജനിക്കാൻ പോകുന്ന കുട്ടികൾക്കുവരെ ബാധ്യതയാകുന്ന തരത്തിൽ ഇത്രയധികം തുക കടമെടുത്തുള്ള വമ്പൻ പദ്ധതി ആർക്കു വേണ്ടിയാണ് നടപ്പാക്കുന്നത്. പിണറായി സർക്കാർ ജനവികാരം കണക്കിലെടുത്ത് പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈനിന്റെ അതിരടയാള കല്ലിടൽ നിർത്തിവെച്ചിട്ടില്ലെന്ന് കെ – റെയിൽ എംഡി വി.അജിത്കുമാർ അല്പം മുമ്പ് പറഞ്ഞിരുന്നു. സംസ്ഥാനത്ത് കല്ലിടൽ നിർത്തിവച്ചതായി കരാർ ഏറ്റെടുത്ത ഏജൻസി അറിയിച്ചതിന് പിന്നാലെയായിരുന്നു എം.ഡിയുടെ പ്രതികരണം. സർക്കാരിന്റെയോ ഏജൻസിയുടെയോ അറിയിപ്പ് ലഭിച്ചിട്ടില്ല. സിൽവർലൈൻ സർവേ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ സർവേയുമായി മുന്നോട്ട് പോകാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥർ നേരത്തേ പ്രതികരിച്ചിരുന്നു. പ്രതിഷേധമുണ്ടാക്കുന്നവർ വാഹനങ്ങൾക്കും സർവേ ഉപകരണങ്ങൾക്കും കേടുപാടുകൾ വരുത്തുകയാണ്. സമരക്കാരിൽ ചിലർ വനിതാ ജീവനക്കാരെ വരെ കൈയേറ്റം ചെയ്യുകയാണ്. ഇത്തരം മോശം സാഹചര്യത്തിൽ സർവേ തുടരാനാകില്ലെന്ന് ഏജൻസി കെ റെയിൽ അധികൃതരെ അറിയിച്ചതായാണ് വിവരം. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സമരക്കാരെ പരിഹസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പെരുമാറ്റം കോർപ്പറേറ്ററുകളെ പോലെയാണ്. പ്രതിഷേധ സമരങ്ങളോട് സർക്കാരിന് എന്താണിത്ര അസഹിഷ്‌ണുതയെന്ന് വി ഡി സതീശൻ ചോദിച്ചു.
സിൽവർ ലൈനിൽ ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ മതിയായ വില നിശ്ചയിച്ച് പണം നൽകിയ ശേഷം മാത്രമാവും. ഭൂമി നഷ്ടമായവരുടെ അഭിപ്രായം കേൾക്കും. മാധ്യമങ്ങൾ അരാജക സമരത്തിന് ഉശിര് പകരുകയാണ്. കേരള വികസനത്തിന് സിൽവർ ലൈൻ പദ്ധതി അനിവാര്യമെന്നും കോടിയേരി വ്യക്തമാക്കി.