കൊച്ചി: ഉത്പന്നങ്ങളിൽ വായിക്കാൻ കഴിയാത്ത രീതിയിൽ പാക്കിങ് ലേബൽ ഉപയോഗിക്കുന്നത് വിലക്കി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ഉത്പന്നത്തിന്റെ ലേബലിലെ അപാകം ചൂണ്ടിക്കാണിച്ചുള്ള പരാതിയിൽ കമ്പനി 60,000 രൂപ നഷ്ടപരിഹാരം നൽകാനും കമ്മിഷൻ വിധിച്ചു. തെറ്റായ റിപ്പോർട്ട് നൽകിയ ലീഗൽ മെട്രോളജിയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് 15 ദിവസത്തിൽ കുറയാത്ത പരിശീലനം നൽകാനും കമ്മിഷൻ നിർദേശിച്ചു. നഷ്ടപരിഹാരത്തിൽ 25,000 രൂപ ലീഗൽ എയ്ഡ് ഫണ്ടിലേക്കാണ് അടയ്ക്കേണ്ടത്. 35,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നൽകണം. എറണാകുളം ഇടപ്പള്ളി സ്വദേശി വേണുഗോപാല പിള്ളയാണ് പരാതി നൽകിയത്.
പരാതിക്കാരൻ വാങ്ങിയ ബേബി ലോഷൻ ബോട്ടിലിൽ ഉപയോഗക്രമം ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് ലീഗൽ മെട്രോളജി ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണെന്ന് പരാതിയിൽ പറയുന്നു. അവ്യക്തമായതിനാൽ വായിക്കാൻ കഴിയുന്നില്ല. ലീഗൽ മെട്രോളജി വകുപ്പിനുൾപ്പെടെ പരാതി നൽകി. എന്നാൽ, നടപടി സ്വീകരിച്ചില്ല. 2011- ലെ ലീഗൽ മെട്രോളജി ചട്ടപ്രകാരമുള്ള വലുപ്പം ലേബലിലെ അക്ഷരങ്ങൾക്കുണ്ടെന്ന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ രണ്ട് പ്രാവശ്യം രേഖാമൂലം സാക്ഷ്യപ്പെടുത്തുകയും ചെയ്തു.