ജറുസലേം : ഇസ്രയേലിനോടു നിലപാടു കടുപ്പിച്ച് യുഎസും. ഗാസയില്‍ നടത്തുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന രാജ്യാന്തര സമൂഹത്തിന്റെ ആവശ്യത്തെ അധികനാള്‍ അവഗണിക്കാനാവില്ലെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനോടു വ്യക്തമാക്കി.
ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തെ പിന്തുണയ്ക്കുമെന്നു പരസ്യമായി പറഞ്ഞെങ്കിലും അധികകാലം ഈ പിന്തുണ തുടരാനാവില്ലെന്നു ജോ ബൈഡന്‍ വ്യക്തമാക്കിയെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. വെടിനിര്‍ത്തലെന്ന രാജ്യാന്തര സമൂഹത്തിന്റെ ആവശ്യത്തെ യുഎസിനും പിന്തുണയ്ക്കേണ്ടി വരും. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളെ അപലപിച്ച യൂറോപ്യന്‍ വിദേശകാര്യമന്ത്രിമാരുടെ യോഗം, ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഈജിപ്തും യുഎന്നും മധ്യസ്ഥ ശ്രമങ്ങള്‍ ഊര്‍ജിതമാക്കി.
അതേസമയം ഗാസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും അറബ് വംശജര്‍ പ്രതിഷേധിച്ചു. റമല്ലയടക്കമുള്ള നഗരങ്ങളില്‍ കടകളടച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഗാസയില്‍ കുടിവെള്ളവും മരുന്നുകളും തീരുകയാണ്. ഏക കോവിഡ് പരിശോധന ലാബും ഇസ്രയേലിന്റെ ആക്രമണത്തില്‍ തകര്‍ന്നു. അഴുക്കുചാലുകള്‍ തകര്‍ന്നതോടെ മലിനജലം വീടുകളിലേക്ക് ഒഴുകുകയാണ്. സമാനതകളില്ലാത്ത ദുരിതത്തിലൂടെയാണ് സാധാരണ ജനം കടന്നു പോവുന്നത്.