തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആക്രമണം നടന്നത് ഭരണ സിരാകേന്ദ്രത്തിന് മൂക്കിന് താഴെയാണെന്നും വി മുരളീധരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പോലീസുകാരുടെ മനോവീര്യം തകര്‍ക്കുന്നുവെന്നും താന്‍ കേരളം ഭരിച്ചിരുന്നെങ്കില്‍ ഇത്തരം സംഭവം ഉണ്ടാകില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കി. എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരാള്‍ വരുന്നു ബോംബ് എറിയുന്നു,തിരിച്ച് പോകുന്നു. പോലീസ് സംവിധാനത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണ് കാണിക്കുന്നത്. അക്രമിയെ പിടികൂടാന്‍ സാധിക്കുന്നില്ല. സെക്രട്ടേറിയറ്റിന്റെ മീറ്ററുകള്‍ക്ക് അപ്പുറത്ത് ഇത്തരത്തിലൊരു സംഭവം നടക്കുമ്പോൾ കേരളത്തിന്റെ പോലീസ് സംവിധാനം സമ്പൂര്‍ണ പരാജയമാണ് വ്യക്തമാകുന്നത്. ഭരണകക്ഷിക്ക് അവരുടെ പാര്‍ട്ടി ഓഫീസുപോലും സംരക്ഷിക്കാന്‍ കഴിയാത്ത ഒരു ഭരണ സംവിധാനം, ആ ഭരണ സംവിധാനം എങ്ങനെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കും’- വി. മുരളീധരന്‍ പറഞ്ഞു.
‘ഇവരാണ് നരേന്ദ്രമോദിക്ക് ഗുജാത്ത് കലാപം തടയാന്‍ സാധിച്ചില്ല, യോഗി ആദിത്യനാഥ് രാജ്യത്തെ ക്രമസമാധാന നില സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്നൊക്കെ പറഞ്ഞ് ജനങ്ങള്‍ക്ക് ക്ലാസ്സെടുക്കുന്ന ആളുകള്‍. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം. കേരളത്തിലെ ജനങ്ങള്‍ക്ക് വഴിനടക്കാന്‍ കഴിയാത്ത സ്ഥിതി. ജനങ്ങള്‍ക്ക് സമാധാനം ആണ് ആവശ്യം. പോലീസ് കേസ് അന്വേഷിച്ച് നടപടിയെടുക്കണം. ഞാനാണ് കേരളം ഭരിച്ചിരുന്നെങ്കില്‍ ഇത്തരം സംഭവം ഉണ്ടാകില്ല’ – വി മുരളീധരന്‍ പറഞ്ഞു.