തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വി.ശിവൻകുട്ടി. ഇന്നത്തെ യോഗത്തിൽ വ്യക്തിപരമായ കാരണങ്ങളാലാണ് പങ്കെടുക്കാതിരുന്നതെന്നും നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഒറ്റക്കെട്ടായതാണ് വി.ജോയിയെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതെന്നും ശിവൻകുട്ടി പറഞ്ഞു. ഒരുപാട് ഉത്തരവാദിത്തങ്ങൾ വഹിച്ച വ്യക്തിയാണ് താനെന്നും കൂടുതൽ പദവികൾ ആഗ്രഹിക്കുന്നില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. ‘ഞങ്ങളൊക്കെ കമ്യൂണിസ്റ്റുകാരാണല്ലോ. പാർട്ടിയിൽ എല്ലാവിധ അഭിപ്രായസ്വാതന്ത്ര്യങ്ങളുമുണ്ട്. യാതൊരു അതൃപ്തിയും എനിക്കില്ല. ചില നടപടിക്രമങ്ങളെല്ലാമുണ്ട് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിൽ.
അതെല്ലാം പാലിച്ചുകൊണ്ട്, ഒറ്റക്കെട്ടായതാണ് ജില്ലാ സെക്രട്ടറിയായി വി. ജോയിയെ തിരഞ്ഞെടുത്തിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത്. അതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളെല്ലാം അടിസ്ഥാനരഹിതം.’ ശിവൻകുട്ടി വിശദമാക്കി.താൻ ഒരുപാട് ഉത്തരവാദിത്തങ്ങൾ വഹിച്ച വ്യക്തിയാണെന്നും ഇനിയും കൂടുതൽ പദവികൾ ആഗ്രഹിക്കുന്നില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. ജില്ലാ സെക്രട്ടറിയെ തീരുമാനിക്കുന്നതിലെ അതൃപ്തിയെ തുടർന്നാണ് ശിവൻകുട്ടി സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ നിർണായക യോഗത്തിലാണ് വി.ജോയിയെ ജില്ലാ സെക്രട്ടറി പദവിയിൽ നിലനിർത്താനുള്ള ധാരണയായത്. എകെജി സെന്‍ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി വി.ജോയി തൽക്കാലത്തേക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയിരുന്നു. രാജ്യസഭാംഗമായ എ.എ റഹിമായിരുന്നു താൽക്കാലിക ജില്ലാ സെക്രട്ടറി. എംഎൽഎമാർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സിപിഎമ്മിലെ സംഘടനാ രീതി.





























