കോഴിക്കോട് : വടകരയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 16ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. എസ്‌ഐ എം.നിജീഷ്, എഎസ്‌ഐ അരുണ്‍, സിപിഒമാരായ പ്രജീഷ്, ഗിരീഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി വിധി പറയാന്‍ മാറ്റിയത്. ഹൃദയാഘാതം മൂലമാണ് സജീവന്‍ മരിച്ചതെന്നും കസ്റ്റഡിയില്‍ മര്‍ദിച്ചിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വാദിച്ചു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടുമെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
അതേസമയം ഹൃദയാഘാതത്തിലേക്ക് നയിച്ചത് മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദമാണെന്ന് ഡോക്ടര്‍ മൊഴി നല്‍കിയതായി പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. സുഖമില്ലാത്ത വിവരം അറിയിച്ചെങ്കിലും ഇക്കാര്യം ഒരു മണിക്കൂര്‍ അവഗണിച്ചു. സമയത്തിന് ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ സജീവനെ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇരു വിഭാഗങ്ങളുടെയും വാദം കേട്ടശേഷമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ മാറ്റിയത്.
സജീവന് ഹൃദയാഘാതം ഉണ്ടാകുന്നതിലേക്ക് നയിച്ചത് പോലീസിന്റെ കസ്റ്റഡിയിലുണ്ടായ മര്‍ദ്ദനമാണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളായ പോലീസുകാര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ക്രൈംബ്രാഞ്ച് കേസ് എടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നത്. പോസ്റ്റ്മോര്‍ട്ടത്തില്‍ സജീവന്റെ ശരീരത്തില്‍ 11 ഇടത്ത് പരിക്കുണ്ടായതായി കണ്ടെത്തിയിരുന്നു.
കസ്റ്റഡിയിലെടുത്ത സജീവന്‍ പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുമ്ബ് മരണം സംഭവിച്ചെന്നാണ് ഡോക്ടര്‍ മൊഴി നല്‍കിയത്. വടകര പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സജീവനെ ജൂലൈ 21നാണ് കസ്റ്റഡിയലെടുത്തത്. വാഹനാപകട കേസുമായി ബന്ധപ്പെട്ടായിരുന്നു ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. ബന്ധുക്കളുള്‍പ്പെടെ 30 ഓളം സാക്ഷികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.