വടകര : കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇരുവർക്കുമെതിരെ നരഹത്യയ്ക്ക് നേരത്തെ കേസെടുത്തിരുന്നു. ജൂലൈ 21ന് രാത്രിയാണ് വാഹനാപകട തര്‍ക്കവുമായി ബന്ധപ്പെട്ട് വടകര കല്ലേരി സ്വദേശി സജീവനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തത്.
പിന്നീട് വിട്ടയച്ചെങ്കിലും സജീവൻ സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട സജീവന്‍റെ ശരീരത്തിൽ പോസ്റ്റുമോര്‍ട്ടത്തിന് 24 മണിക്കൂര്‍ മുമ്പ് 11 പരുക്കുകള്‍ ഉണ്ടായെന്ന് കണ്ടെത്തി. മാനസികവും ശാരീരികവുമായ സംഘര്‍ഷത്തെ തുടര്‍ന്നാണ് മരണമെന്നും റിപ്പോർട്ടിൽ വ്യക്തമായിരുന്നു.





























