കളമശേരി: മുട്ടാർ പുഴയില്‍ 13 വയസുകാരി വൈഗ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. പിതാവ് സനു മോഹനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറെ ദുരൂഹതയുള്ള കേസാണിതെന്നും സനു മോഹൻ പിടിയിലായാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പുറത്തു വരുകയുള്ളുവെന്നും കമ്മീഷണർ പറഞ്ഞു. അതെസമയം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നുവെന്ന ചോദ്യത്തെ കമ്മീഷണർ എതിർത്തില്ല. ആരായാലും അന്വേഷിക്കുന്നത് കേരള പോലീസ് തന്നെയല്ലേയെന്നും കമ്മീഷണർ വ്യക്തമാക്കി.
വൈഗ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ട് 24 ദിവസങ്ങള്‍ പിന്നിട്ടു. എന്നാല്‍ ഇതുവരെ കേസില്‍ കാര്യമായ വഴിത്തിരിവ് ഉണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നത്. വൈഗയുടെ മരണത്തെക്കുറിച്ചും പിതാവ് സനു മോഹന്റെ തിരോധാനത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് പ്രാഥമിക പരിശോധനകൾ ആരംഭിച്ചു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് നിലവിലെ സ്ഥിതി പരിശോധിക്കുന്നത്.