മൂവാറ്റുപുഴ : കേരളത്തിന്റെ അഭിമാന കാർഷിക ഉൽപ്പന്നങ്ങളിലൊന്നായ വാഴക്കുളം പൈനാപ്പിൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിപണി വില രേഖപ്പെടുത്തി. ഗ്രീൻ പൈനാപ്പിളിന് കിലോഗ്രാമിന് 68 രൂപയും സ്പെഷൽ ഗ്രേഡ് ഗ്രീൻ പൈനാപ്പിളിന് 70 രൂപയുമാണ് നിലവിൽ ലഭിക്കുന്നത്. മുമ്പ് എ ഗ്രേഡ് പച്ച പൈനാപ്പിളിന് ലഭിച്ച പരമാവധി വില 65 രൂപയായിരുന്നു. അതിനെ മറികടന്നാണ് ഇപ്പോഴത്തെ വിലക്കയറ്റം. ചില വിപണികളിൽ കിലോയ്ക്ക് 75 രൂപവരെ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. പൊതുവേ 68 മുതൽ 70 രൂപ വരെയാണ് നിലവിലെ വിപണി നിരക്ക്. അടുത്ത ദിവസങ്ങളിൽ വില ഇനിയും ഉയരാനിടയുണ്ടെന്നാണ് വ്യാപാര രംഗത്തിന്റെ വിലയിരുത്തൽ. വിലക്കയറ്റം കർഷകർക്ക് സന്തോഷം പകരുന്നുണ്ടെങ്കിലും, ഭൂരിഭാഗം കർഷകർക്കും ഈ നേട്ടത്തിന്റെ ഗുണം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. മേയ് മാസത്തിന്റെ മധ്യത്തിൽ പൈനാപ്പിൾ വില കിലോയ്ക്ക് 20 രൂപ വരെ ഇടിഞ്ഞിരുന്നു. ഇതോടെ നിരവധി കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇപ്പോഴത്തെ വിലവർധന ആ നഷ്ടം നികത്താൻ മതിയാകില്ലെന്നാണ് കർഷകർ പറയുന്നത്.
നിലവിൽ വില ഉയർന്നിട്ടുണ്ടെങ്കിലും തോട്ടങ്ങളിലെ ഉത്പാദനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. സാധാരണ ലഭിക്കുന്ന വിളവിന്റെ അഞ്ച് മുതൽ പത്ത് ശതമാനം വരെ മാത്രമാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. അതിനാൽ ഉയർന്ന വില ലഭിക്കുന്നുണ്ടെങ്കിലും വിൽക്കാൻ ആവശ്യമായ ഉത്പന്നം കർഷകരുടെ കൈവശമില്ല. വിപണിയിൽ പൈനാപ്പിളിന്റെ ലഭ്യത കുറഞ്ഞതാണ് വില കുതിച്ചുയരാൻ പ്രധാന കാരണം. കാലാവസ്ഥാ വ്യതിയാനവും കടുത്ത ചൂടും കാരണം കുല വരാൻ ഉപയോഗിക്കുന്ന ‘എത്തിഫോൺ’ പ്രയോഗം കൃത്യമായി നടത്താൻ പല കർഷകർക്കും സാധിച്ചില്ല. ഇതോടെ വിപണിയിലേക്കുള്ള പുതിയ വിളവിന്റെ വരവ് ഗണ്യമായി കുറഞ്ഞു. ഉയർന്ന താപനില പൈനാപ്പിളിന്റെ വലിപ്പത്തെയും ഗുണനിലവാരത്തെയും പ്രതികൂലമായി ബാധിച്ചു. മെയ് മാസത്തിൽ ഹോർമോൺ പ്രയോഗമില്ലാതെയും പല ചെടികളും സ്വാഭാവികമായി കുലച്ചെങ്കിലും അന്നത്തെ വിലയിടിവും തൊഴിലാളി ക്ഷാമവും കാരണം നിരവധി കർഷകർക്ക് വിളവെടുപ്പ് നടത്താൻ സാധിച്ചില്ല. ഫലമായി വലിയ തോതിൽ പൈനാപ്പിൾ തോട്ടങ്ങളിൽ തന്നെ നശിക്കേണ്ടി വന്നതായും കർഷകർ പറയുന്നു.





























