റാന്നി: ടൗണിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ ഇട്ടിയപ്പാറയിലെ കോളേജ് റോഡ് ഓട്ടോസ്റ്റാൻഡിൽ ശുചിമുറിയില്ലാത്തത് തൊഴിലാളികളെയും യാത്രക്കാരെയും കടുത്ത ദുരിതത്തിലാക്കുന്നു. തൊട്ടടുത്തായി ലക്ഷങ്ങൾ മുടക്കി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ‘വഴിയിടം’ പൊതു ശുചിമുറി സമുച്ചയം മാസങ്ങളായി അടഞ്ഞുകിടക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ദിവസേന നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന ടൗണിലെ പ്രധാന സ്റ്റാൻഡുകളിലൊന്നാണിത്. രാവിലെ മുതൽ രാത്രി വരെ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാൻ നിലവിൽ യാതൊരു സംവിധാനവുമില്ല. മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനെ തുടർന്ന് അടഞ്ഞുകിടക്കുന്ന ‘വഴിയിടം’ കെട്ടിടത്തിന്റെ മറവിലാണ് ഡ്രൈവർമാർ ഇപ്പോൾ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നത്.
ടൗണിന്റെ മധ്യത്തിലുള്ള ഈ തുറസായ സ്ഥലത്തെ മൂത്രവിസർജനം കടുത്ത ദുർഗന്ധത്തിന് കാരണമാകുന്നുണ്ട്. നേരിയ മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്ന ഓട്ടോ സ്റ്റാന്‍ഡില്‍ ഈ മലിന്യങ്ങൾ വെള്ളത്തിൽ കലർന്ന് പരിസരമാകെ പടരുകയാണ്. ഇത് ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പെടെയുള്ള ഗുരുതരമായ പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ കാരണമാകുമെന്ന ഭീതിയിലാണ് വ്യാപാരികളും കാൽനടയാത്രക്കാരും. സ്ത്രീകളടക്കമുള്ള യാത്രക്കാർ ഏറെ ആശ്രയിക്കുന്ന കോളേജ് റോഡിലാണ് ഈ ദുരവസ്ഥ. പൊതുജനങ്ങൾക്കായി നിർമ്മിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സർക്കാർ സംവിധാനം മാസങ്ങളായി പൂട്ടിയിട്ടിരിക്കുന്നതിനെതിരെ ശക്തമായ ജനവികാരമാണ് ഉയരുന്നത്.
ടൗണിലെ ശുചിത്വ പരിപാലനത്തെയും ആരോഗ്യ സുരക്ഷയെയും ബാധിക്കുന്ന ഈ വിഷയത്തിൽ പഴവങ്ങാടി പഞ്ചായത്തും ആരോഗ്യ വകുപ്പും അടിയന്തിരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെയും ഓട്ടോ തൊഴിലാളികളുടെയും ആവശ്യം. അടഞ്ഞുകിടക്കുന്ന വഴിയിടം തുറന്നുനൽകുകയോ സ്റ്റാൻഡിനോട് ചേർന്ന് താൽക്കാലിക ശുചിമുറിയെങ്കിലും സ്ഥാപിക്കുകയോ ചെയ്യാത്തപക്ഷം ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം.





























