കോട്ടയം : പ്രളയദുരന്തം പ്രതിരോധിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സർക്കാർ വൻപരാജയമാണെന്ന രൂക്ഷവിമർശനം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം കേരളത്തിൽ വൻനാശം വിതയ്ക്കുമെന്ന് വ്യക്തമായിട്ടും റെഡ് അലർട്ട് പ്രഖ്യാപിക്കാൻ വൈകിയെന്നും ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ അപകടം നടന്ന് 21 മണിക്കൂറിന് ശേഷം മാത്രമാണ് സർക്കാർ സംവിധാനം രക്ഷാപ്രവർത്തനത്തിന് എത്തിയതെന്നും വിഡി സതീശൻ ആരോപിച്ചു.
ഒരു തരത്തിലുള്ള വിമർശനവും അംഗീകരിക്കാനോ കേൾക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയും സർക്കാരും. സ്തുതിപാഠകരുടെ നടുവിൽ നിൽക്കാനാണ് അവർക്കിഷ്ടം. സർക്കാരിനെ വിമർശിക്കുന്നവരെല്ലാം ദേശദ്രോഹികളാണെന്ന മോദിയുടെ സ്റ്റൈലാണ് പിണറായിക്കെന്നും സതീശൻ തുറന്നടിച്ചു.
അകാരണമായി ലോക്ക് ഡൗൺ നീട്ടിയ സർക്കാർ എന്നാൽ അതുവഴി സാമ്പത്തികപ്രതിസന്ധിയിലായവരെ രക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും സതീശൻ വിമർശിച്ചു. കോട്ടയത്ത് മാധ്യമങ്ങോട് സംസാരിക്കുകയായിരുന്നു സതീശൻ.