തിരുവനന്തപുരം : ആര്‍എസ്എസ് തനിക്കയച്ചത് വിചിത്രമായ നോട്ടീസെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ആർഎസ്എസ് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. നിയമനടപടി നേരിടാന്‍ തയാറെന്നും സതീശൻ പറഞ്ഞു. ആർ.എസ്.എസ് പറയുന്നതും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പറഞ്ഞതും ഒന്നു തന്നെയാണ്. ഗോള്‍വാക്കറുടെ ‘ബഞ്ച് ഓഫ് തോട്സ്’ എന്ന പുസ്തകത്തിലെ വരികള്‍ ഉദ്ധരിച്ച് സതീശൻ പറഞ്ഞു. ഈ വരികളിലെ ആശയങ്ങളാണ് സജി ചെറിയാന്‍ പറഞ്ഞതെന്നും സതീശൻ ആവർത്തിച്ചു.
ആര്‍എസ്എസ് നോട്ടീസ് ഇങ്ങനെ : മുൻ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ച് നടത്തിയ പ്രസംഗം ഗോൾവാൾക്കറുടേത് ആണെന്ന പ്രസ്താവനയ്ക്കെതിരെ ആര്‍എസ്എസ് നോട്ടിസ് അയച്ചു. ഗോൾവാൾക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സിൽ ‘ സജി ചെറിയാൻ നടത്തിയ വിവാദ പരാമർശങ്ങളുണ്ടെന്ന് സതീശൻ പറഞ്ഞിരുന്നു. ഇത് വാസ്തവ വിരുദ്ധമാണെന്നാണ് ആര്‍എസ്എസ് കേരള ഘടകത്തിന്റെ വാദം. പുസ്തകത്തിലുള്ള ആ ഭാഗം എവിടെയാണെന്ന് കാണിക്കണമെന്നാണ് ആവശ്യം. 24 മണിക്കൂറിനുള്ളിൽ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി തുടങ്ങും.





























