തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാറിന്റെ ബജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. ധനമന്ത്രി അവതരിപ്പിച്ച ബജറ്റും നിലവില്‍ സംസ്ഥാനത്തെ സാമ്പത്തിക സൂചകങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് പറഞ്ഞ സതീശന്‍ യാഥാര്‍ഥ്യ ബോധം തീരെയില്ലാത്ത ബജറ്റാണിതെന്നും ആരോപിച്ചു. വിവിധ വകുപ്പുകളിലെ നിര്‍ദേശങ്ങള്‍ തുന്നിച്ചേര്‍ത്ത് ധനമന്ത്രി ഒരു രേഖയാക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്ന നിര്‍ദേശമോ നയരൂപീകരണമോ ബജറ്റിലില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കിയിട്ടില്ല. 70 ശതമാനം പദ്ധതികളുടെയും സ്ഥിതി ഇതാണ്. ഒരു രൂപ പോലും ചിലവാക്കിയുമില്ല. കഴിഞ്ഞ ബജറ്റില്‍ ആരോഗ്യ മേഖലയ്ക്കായിരുന്നു പ്രാധാന്യം. എന്നിട്ടും രാജ്യത്ത് കോവിഡ് രോഗികളിലും കോവിഡ് മരണങ്ങളിലും കേരളം മുന്നിലാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കോവിഡ് കാല സ്ഥിതികളെക്കുറിച്ച് പഠനമോ ഗവേഷണമോ നടത്താനോ അതിനുളള ഒരു ശ്രമവും സര്‍കാരില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. തൊഴില്‍ നഷ്ടമുണ്ടായതും സാമ്പത്തിക മാന്ദ്യമുണ്ടായതായും ബജറ്റില്‍ പറഞ്ഞെങ്കിലും അത് മറികടക്കാന്‍ ഒരു നടപടിയുമില്ല. വിശ്വാസ്യതയില്ലാത്ത ബജറ്റാണിത്.
സംസ്ഥാനത്ത് വരവ് കുറയുകയും ചിലവ് കൂടുകയും ചെയ്യും. ജിഎസ്ടി നടപ്പാക്കിയാല്‍ നികുതി വരുമാനം 30 ശതമാനം വര്‍ധിക്കുമെന്നായിരുന്നു മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ അവകാശവാദം. എന്നാല്‍ ഇന്ന് ഇത് 10 ശതമാനത്തില്‍ താഴെയാണ്. ജിഎസ്ടിക്ക് വേണ്ടി ടാക്സ് അഡ്മിനിസ്ട്രേഷന്‍ സംവിധാനം ഇതുവരെ നടപ്പാക്കിയില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
9432 കോടി രൂപ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തി. നടപ്പാക്കിയത് 67കോടി രൂപയുടേത് മാത്രമാണ്. പദ്ധതിക്ക് തുക ചിലവാക്കിയില്ലെങ്കില്‍ കേന്ദ്രത്തില്‍ നിന്നും പണം തുടര്‍ന്ന് ലഭിക്കില്ല. സാമ്പത്തികമായി അപകടാവസ്ഥയിലാണ് സംസ്ഥാനമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.































