ചെങ്ങന്നൂര്‍ : സിപിഎം ഏരിയാ സെക്രട്ടറി എം.ശശികുമാറിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധവും ജനങ്ങളെ തെറ്റുധരിപ്പിക്കുന്നതും തമ്മിൽ അടിപ്പിക്കുന്നതുമാണെന്ന് കെ – റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി. പദ്ധതി പ്രദേശത്തെ താമസക്കാരല്ല സമരം ചെയ്യുന്നതും കെ – റെയില്‍ ജീവനക്കാരെയും പോലീസിനെയും കല്ലിടുന്നതില്‍ നിന്നും തടയുന്നതെന്നും സിന്ധു ജേയിംസ് സ്ഥലത്തെ താമസക്കാരിയോ വസ്തു ഉടമയോ അല്ലായെന്നും ഏരിയാ സെക്രട്ടറി പറയുമ്പോൾ സ്വന്തം പ്രസ്ഥാനത്തിന്റെ ചരിത്രമെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നും, സമരം നടത്തുന്നത് സമര സമിതിക്കു കീഴിൽ പദ്ധതി പ്രദേശത്തെ ഇരകളാണെന്നും, സിന്ധു ജേയിംസ് മുളക്കുഴ ഗ്രാമപഞ്ചായത്തിലെ കൊഴുവല്ലൂരില്‍ ജനിച്ചു വളര്‍ന്ന് അവിടെ ജീവിക്കുന്നതും 42 സെന്റ് സ്ഥലവും വീടും നഷ്ടപ്പടുന്ന വ്യക്തിയാണന്നുള്ള വസ്തുത തിരിച്ചറിയാനുള്ള ബോധമെങ്കിലും പ്രദര്‍ശിപ്പിക്കണമെന്നും സമര സമിതി ജില്ലാ കണ്‍വീനര്‍ മധു ചെങ്ങന്നൂര്‍ പറഞ്ഞു.
ഒരു ജനാധിപത്യ സമൂഹത്തില്‍ ഭരണാധികാരികളുടെ ആക്രമണങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്കോപ്പം നില്‍ക്കുക ഏതൊരു മൂല്യബോധമുള്ള വ്യക്തിക്കും പ്രസ്ഥാനത്തിനും ഉത്തരവാദിത്വം ഉണ്ടെന്നും സിപിഎം നേതാക്കള്‍ തിരിച്ചറിയണം. ജനാധിപത്യ സമരങ്ങളില്‍ പങ്കാളികളാകുന്നവരെ മാവോയിസ്റ്റ് എന്നും തീവ്രവാദികളെന്നും മുദ്ര കുത്തി അപമാനിക്കാന്‍ ശ്രമിക്കുന്നത് കോര്‍പ്പറേറ്റ് താല്‍പര്യത്തേയും സ്വന്തം അധപതനത്തേയുമാണ് പ്രതിഫലിക്കുന്നത്. ജനാധിപത്യ സംസ്ക്കാരത്തിലൂന്നിയ ജനകീയ പ്രക്ഷോഭണങ്ങളെ അടിച്ചമര്‍ത്തിയോ ജയിലിലടച്ചോ ഇല്ലാതാക്കാമെന്നത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വെറും വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.





























