പൂച്ചക്കല്‍ : അരൂക്കുറ്റി സ്വദേശിയായ പ്രമുഖ വ്യവസായിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ പെണ്‍കെണിയെന്ന് പോലീസ് പറഞ്ഞു. യുവതിയുള്‍പ്പടെ മൂന്ന് പേരെ പൂച്ചക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ രായംമരക്കാര്‍ വീട്ടില്‍ സജീര്‍ (39), എറണാകുളം പള്ളുരുത്തി രാമേശ്വരം വില്ലേജില്‍ അത്തിപ്പൊഴിക്കല്‍ വീട്ടില്‍ റുക്‌സാന ഭാഗ്യവതി (36 ), തൃശൂര്‍ ചേര്‍പ്പ് പഞ്ചായത്ത് ഊരകം രാത്തോഡ് വീട്ടില്‍ അംബാജി(44 ) എന്നിവരാണ് അറസ്റ്റിലായത്.
സജീറും റുക്‌സാനയും മറ്റൊരാളും ചേര്‍ന്ന് 100 പവന്‍ സ്വര്‍ണവും 3 ലക്ഷം രൂപയും വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. ഇവര്‍ 50 ലക്ഷം രൂപയും കൂടി ആവശ്യപ്പെട്ട ഭീഷണിപ്പെടുത്തിയതാണ് വ്യവസായിയെ ആത്മഹത്യചെയ്തതെന്ന് പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ : നാലുമാസം മുന്‍പ് വ്യവസായിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണാടി ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന് പേരുള്ള സംഘടനയുടെ ആളുകള്‍ ഇടക്ക് വ്യവസായിയുടെ വീട്ടില്‍ വരാറുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതികള്‍ നടത്തി വരുന്ന ട്രസ്റ്റിന് വ്യാപാരി വലിയ തുകകള്‍ നല്‍കിയിരുന്നു. വ്യവസായി മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് സംഭാവനക്കായി റുക്‌സാന അവരുടെ വീട്ടില്‍ ചെന്നിരുന്നു. വ്യവസായിയുടെ കയ്യില്‍ വലിയ തുകയുണ്ടെന്ന് മനസ്സിലാക്കിയ റുക്‌സാന പണം തട്ടിയെടുക്കാന്‍ സജീറുമായി ഗൂഡാലോചന നടത്തി.
ഇതേ തുടര്‍ന്ന് 2021 ഒക്ടോബർ 25 ന് പിരിവിനെന്ന വ്യാജേന സജീറും കൂട്ടുകാരനുമായി വ്യവസായിയുടെ വീട്ടിലെത്തി. സജീറും കൂട്ടുകാരനും കാറില്‍തന്നെ ഇരുന്നു. റുക്‌സാന ട്രെസ്റ്റിന് വേണ്ടി പണം ചോദിക്കാനെന്ന വ്യാജേന വീട്ടിനകത്ത് കയറി. കുറച്ച് കഴിഞ്ഞ് സജീര്‍ അകത്തേക്ക് ഓടി കയറി റുക്‌സാന തന്റെ ഭാര്യയാണെന്നും അവരും വ്യവസായിയും തമ്മില്‍ അവിഹിത ബന്ധമാണെന്നും പറഞ്ഞ ബഹളം വെച്ചു. നാട്ടുകാരെ വിളിച്ച് കൂട്ടുമെന്നും ഭീഷണിപ്പെടുത്തി.
വീടിനകത്തുണ്ടായിരുന്ന 100 പവനോളം സ്വർണ്ണവും 3 ലക്ഷം രൂപയും കൂടെ വന്ന സുഹൃത്തിന്റെ സഹായത്തോടെ എടുത്ത് അവിടെ നിന്നിറങ്ങി. തൃശ്ശൂരിലെത്തിയ അവര്‍ സ്വര്‍ണ ഇടപാടുകാരനായ അംബാജിക്ക് അത് വിറ്റു. ഒരാഴ്ചക്ക് ശേഷം വ്യവസായിയെ കണ്ട് 50 ലക്ഷം രൂപ വേണമെന്നും അത് തന്നില്ലെങ്കില്‍ കുടുംബത്തില്‍ നടക്കാനിരിക്കുന്ന വിവാഹങ്ങള്‍ മുടക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് വ്യവസായി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ സജീറിന്റെ കൂട്ടുകാരനും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ പോലീസ് നിരീക്ഷണത്തിലാണ്.































