വിഴിഞ്ഞo : വിഴിഞ്ഞത്ത് അദാനിയും സര്‍ക്കാരും തമ്മില്‍ ധാരണയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. സൈന്യത്തെ വേണമെന്ന് അദാനി പറഞ്ഞു. എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. സമരം തുടങ്ങുന്നതിന് മുൻപ് പ്രതിപക്ഷം വിഷയം സഭയിൽ ഉയർത്തി. അവരുടെ ദുരിതം നേരിട്ടു കണ്ടത് കൊണ്ടാണ് കൈകൂപ്പി അഭ്യർത്ഥിച്ചത്. സിമന്റ് ഗോഡൗണിൽ 2 ആഴ്ച പ്രായമുള്ള കുഞ്ഞ് ഈച്ച പൊതിഞ്ഞ് കിടക്കുന്നത് കണ്ടു. പുനരധിവാസത്തിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്.
പാക്കേജിലെ 475 കോടിയിൽ 375 കോടിയും പുനരധിവാസത്തിനാണ്. അദാനി സേനയെ വിളിക്കാൻ ഹൈക്കോടതിയിൽ പെറ്റിഷൻ നൽകി. അദാനിയുടെ ഹര്‍ജി വരുന്നതിന് നാലുദിവസം മുന്‍പ് ആര്‍ച്ച് ബിഷപ്പിനെതിരെ കേസെടുത്തു. നാല് ദിവസം മുൻപ് ആർച്ച് ബിഷപ്പിനും സഹായ മെത്രാനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. മൽസ്യ തൊഴിലാളികളെ രാഷ്ട്രീയ നേതാക്കള ക്കാൾ ചേർത്ത് നിർത്തിയത് സഭാ നേതാക്കളാണെന്നും സതീശൻ അടിയന്തര പ്രമേയ ചർച്ചയിൽ പറഞ്ഞു.
തീരപ്രദേശത്തിന്റെ ചരിത്രം സഭയുടെ സാന്നിധ്യമുള്ളതാണ്. മുഹമ്മദ് മൂഹ്സിന് ചരിത്രം അറിയില്ല. ഒരാളെ അറസ്റ്റ് ചെയ്തു. ഇത് അന്വേഷിക്കാൻ പോയ പള്ളി കമ്മറ്റിക്കാരെ അറസ്റ്റ് ചെയ്തു. എന്തിന് വേണ്ടി പള്ളി കമ്മിറ്റിക്കാരെ അറസ്റ്റു ചെയ്തു. പ്രകോപനം സൃഷ്ടിക്കുകയായിരുന്നോ ലക്ഷ്യം. മന്ത്രിയുടെ സഹോദരനും തീവ്രവാദിയായോ? മന്ത്രിസഭയിലെ ഒരു അംഗത്തിന്റെ സഹോദരന്റെ ചിത്രം തീവ്ര നിലപാടുകാരനായി പ്രസിദ്ധീകരിച്ചത് പാർട്ടി പത്രമെന്നും സതീശൻ പറഞ്ഞു. ഫാ തീയോഡേഷ്യസിന്റെ പ്രസ്താവന പ്രതിപക്ഷം ഒന്നടങ്കം അപലപ്പിച്ചു.
അതു ഭരണപക്ഷ അംഗങ്ങൾ കേൾക്കില്ല. വീണ്ടും ആളിക്കത്തിക്കാൻ ഉള്ള ശ്രമം നടത്തരുത്. ആദ്യം പുനരധിവാസം വേണം. മാന്യമായ താമസ സൗകര്യം വേണം. വികസനത്തിന്റെ ഇരകളെ സംരക്ഷിക്കണം. മൽസ്യതൊഴിലാളികൾ വികസനത്തിന്റെ ഇരകളാണ്. ചർച്ച ചെയ്യില്ല എന്ന നിലപാട് തിരുത്തണം. മുഖ്യമന്ത്രി ചർച്ചയ്ക്ക് മുൻ കൈ എടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.