വേദാന്ത ലിമിറ്റഡിന്റെ 61-ാമത് വാർഷിക പൊതുയോഗത്തിൽ ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ കമ്പനിയുടെ ഭാവി വളർച്ചയ്ക്കായുള്ള ‘വേദാന്ത അൺലിമിറ്റഡ്’ അവതരിപ്പിച്ചു. ഉൽപ്പാദനം വർധിപ്പിക്കുക, മികച്ച പങ്കാളിത്തം, ലാഭത്തിനപ്പുറമുള്ള ലക്ഷ്യം എന്നീ മൂന്ന് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് കമ്പനിയുടെ വികസന പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രപരമായ വിഭജനത്തിന് ശേഷം രൂപീകരിക്കുന്ന വേദാന്ത ലിമിറ്റഡ്, വേദാന്ത അലുമിനിയം മെറ്റൽ, വേദാന്ത ഓയിൽ ആൻഡ് ഗ്യാസ്, വേദാന്ത അയൺ ആൻഡ് സ്റ്റീൽ, വേദാന്ത പവർ എന്നീ അഞ്ച് സ്വതന്ത്ര കമ്പനികളും ഭാവിയിൽ 100 ബില്യൺ ഡോളർ മൂല്യമുള്ള സ്ഥാപനങ്ങളായി വളരാൻ ശേഷിയുള്ളവയാണെന്നും അഗർവാൾ വ്യക്തമാക്കി.
2025-26 സാമ്പത്തിക വർഷം വേദാന്തയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വർഷമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കമ്പനി 1.74 ലക്ഷം കോടി രൂപയുടെ വരുമാനവും 25,096 കോടി രൂപയുടെ റെക്കോർഡ് അറ്റാദായവും 55,976 കോടി രൂപയുടെ പ്രവർത്തനലാഭവും നേടി.
3 പി തന്ത്രത്തിന്റെ ഭാഗമായി 2031-ഓടെ സിങ്ക്-ലെഡ് ഉൽപ്പാദനം 30 ലക്ഷം ടണ്ണായും, സിൽവർ ഉൽപ്പാദനം ഇരട്ടിയാക്കാനും, കോപ്പർ ഉൽപ്പാദനം 10 ലക്ഷം ടണ്ണായും ഉയർത്താനാണ് ലക്ഷ്യം. അലുമിനിയം ഉൽപ്പാദനം 60 ലക്ഷം ടൺ, എണ്ണ-വാതക ഉൽപ്പാദനം പ്രതിദിനം അഞ്ച് ലക്ഷം ബാരൽ, വൈദ്യുതി ഉൽപ്പാദനശേഷി 20,000 മെഗാവാട്ട് ആക്കാനും കമ്പനി പദ്ധതിയിടുന്നു. ലിഥിയം, കോബാൾട്ട്, സ്വർണം തുടങ്ങിയ നിർണായക ധാതുക്കളുടെ പര്യവേഷണവും ശക്തിപ്പെടുത്തും.
പ്രവർത്തനങ്ങളിൽ നിർമ്മിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ വ്യാപകമായി ഉപയോഗിച്ച് കാര്യക്ഷമതയും സുരക്ഷയും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യനിർമ്മാണത്തിൽ വേദാന്തയുടെ പങ്ക് എടുത്തുപറഞ്ഞ അഗർവാൾ, ഈ വർഷം മാത്രം 62,000 കോടി രൂപ സർക്കാർ ഖജനാവിലേക്ക് സംഭാവന ചെയ്തതായും, കമ്പനിയുടെ ‘നന്ദ് ഘർ’ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് സ്ത്രീകൾക്കും കുട്ടികൾക്കും പ്രയോജനം ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
“വിഭവങ്ങളുടെ ലഭ്യത ഇന്ന് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. ഞങ്ങൾ വിഭവങ്ങളുടെ ബിസിനസ് മാത്രമല്ല ചെയ്യുന്നത്; ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നു അനിൽ അഗർവാൾ പറഞ്ഞു.






























