തിരുവനന്തപുരം : അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയ വിഷയത്തിൽ പരാതിക്കാരി അനുപമയെ ഫോണിൽ വിളിച്ച് സംസാരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. അനുപമ സെക്രട്ടേറിയറ്റിൽ നിരാഹാര സമരം തുടങ്ങാനിരിക്കെയാണ് ആരോഗ്യമന്ത്രിയുടെ ഇടപെടൽ. വീഴ്ചകളിൽ നടപടിയുണ്ടാകുമെന്ന് വീണാ ജോർജ് ഉറപ്പു നൽകിയതായി അനുപമ പ്രതികരിച്ചു. ‘ഞാനും ഒരു അമ്മയാണ്, അനുപമയുടെ വികാരം എനിക്ക് മനസ്സിലാകു’മെന്നാണ് വീണാ ജോർജ് പറഞ്ഞതെന്നും അറിയിച്ചു.
തന്റെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ പ്രത്യക്ഷ സമരത്തിലാണ് അമ്മ അനുപമ എസ്.ചന്ദ്രൻ. നീതി നിഷേധത്തിനെതിരെ ഇന്നു പകൽ സെക്രട്ടേറിയറ്റിനു മുൻപിൽ നിരാഹാര സമരമിരിക്കുമെന്ന് അനുപമ പ്രഖ്യാപിച്ചു. പെറ്റമ്മയെന്ന നിലയിൽ നീതി നൽകേണ്ടവർ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താൻ കൂട്ടുനിന്നതിൽ പ്രതിഷേധിച്ചാണു സമരമെന്ന് അനുപമ പറഞ്ഞു.