മല്ലപ്പള്ളി: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച വടക്കാഞ്ചേരിയിലെ വാഹനാപകടം ഇനിയും ആവർത്തിക്കാതിരിക്കാൻ കർശന വാഹന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരത്തിലുള്ള അപകടങ്ങളെ ഒഴിവാക്കാൻ കർശനമായ വാഹന പരിശോധനയാണ് ആരംഭിച്ചിരിക്കുന്നത്. ചെറിയ നിയമ ലംഘനം പോലും വളരെ ഗൗരവമായി കാണുകയും തക്കതായ ശിക്ഷ ഉറപ്പ് വരുത്തുകയും ചെയ്യും. മല്ലപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡ് കേന്ദ്രമാക്കി ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ സഞ്ചാര യോഗ്യ മല്ലാത്ത രണ്ട് സ്വകാര്യ പ്രൈവറ്റ് ബസ്കളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്തു.
ബ്രേക് ലൈറ്റ്, ഇൻഡിക്കേറ്റർ എന്നിവ പ്രവർത്തിക്കാതെ സർവീസ് നടത്തിയ 12 കെ.എസ്.ആർ.ടി.സി ക്കെതിരെയും കുറ്റപത്രം തയ്യാറാക്കി. കെ എസ് ആർ. ടി.സിയുടെ ഭാഗത്തു നിന്നും ഇത്തരം നടപടി തുടർന്നും ഉണ്ടായാൽ ഡ്രൈവറുടെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതടക്കമുള്ള ശക്തമായ മേൽ നടപടികൾ സ്വീകരിക്കും തുടർന്ന് നടത്തിയ പരിശോധനയിൽ സഞ്ചാര യോഗ്യമല്ലാത്ത ടിപ്പറുകൾ, ഓട്ടോറിക്ഷ, ചരക്ക് വാഹനങ്ങൾ എന്നിവയിൽ പെട്ട എട്ടോളം വാഹനങ്ങളുടെ ഫിറ്റ്നസ് ക്യാൻസൽ ചെയ്തു. പരിശോധനകൾ വരും ദിവസങ്ങളിലും ശക്തായി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. ജോയിന്റ് ആർ ടി ഒ എം.ജി മനോജ്, എം.വി.ഐ ആർ പ്രസാദ്, കെ.ശ്രീജിത്ത് ,എ എം വി ഐ മാരായ എം.ജി സുരേഷ് ബാബു , എ.എസ് ബിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.





























