ന്യൂഡല്‍ഹി : അമ്പത് വര്‍ഷത്തോളം ഇന്ത്യൻ രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമായിരുന്ന വെങ്കയ്യ നായിഡുവിന്‍റെ പൊതു ജീവിതത്തിന് വിരാമം ആകുകയാണ്. ആഗസ്റ്റ് പത്തോടെ പൊതുജീവിതത്തില്‍ നിന്ന് അദ്ദേഹം പടിയിറങ്ങും. ഭാരതത്തിന്റെ 13-മത് ഉപരാഷ്ട്രപതിയാണ് വെങ്കയ്യ നായിഡു. ബി.ജെ.പി.യുടെ പ്രമുഖ നേതാക്കന്മാരിലൊരാളായ ഇദ്ദേഹം 2002 മുതൽ 2004 വരെ പാർട്ടി ദേശീയ അധ്യക്ഷനുമായിരുന്നു. ഉപരാഷ്ട്രപതിയാകും മുമ്പ് നരേന്ദ്രമോഡി സർക്കാരിൽ നഗരവികസന, പാർപ്പിട നഗരദാരിദ്ര്യ നിർമ്മാർജ്ജന, പാർലമെന്ററി കാര്യ വകുപ്പിനുള്ള മന്ത്രിയായിരുന്നു അദ്ദേഹം. ഇതിനു മുമ്പ് അടൽ ബിഹാരി വാജ്പെയ് സർക്കാരിൽ ഗ്രാമവികസനത്തിനുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു.
വെങ്കയ്യ നായിഡുവിന്‍റെ ചരിത്ര വഴികള്‍
കോളേജ് വിദ്യാഭ്യാസത്തിനിടെ എ.ബി.വി.പിയിൽ അംഗമായി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1972ലെ ആന്ധ്രാ മൂവ്മെന്റിൽ ശ്രദ്ധേയമായി പങ്കെടുത്തു. 1974 ൽ ആന്ധ്രാപ്രദേശിൽ ജയപ്രകാശ് നാരായണൻ അഴിമതിക്കെതിരെ നടത്തിയ ഛത്ര സംഘർഷ് സമിതിയുടെ കൺവീനറായി. 1977 മുതൽ 80 വരെ സമിതിയുടെ യുവജന വിഭാഗത്തിന്റെ പ്രസിഡന്റായിരുന്നു. അടിയന്തരാവസ്ഥ ജയിൽവാസം അനുഭവിച്ചു. ആന്ധ്രാപ്രദേശ് നിയമ സഭാ തെരഞ്ഞെടുപ്പിൽ ഉദയഗിരി മണ്ഡലത്തിൽ നിന്ന് 1978ലും 1983ലും രണ്ടുതവണ എം.എൽ. ആയി. 1998 ലും 2004ലും 2010ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ 2000 വരെ പാർട്ടിയുടെ വക്താവായി പ്രവർത്തിച്ചു. 1996ൽ അടൽ ബിഹാരി വാജ്പേയി മന്ത്രി സഭയിൽ കേന്ദ്ര ഗ്രാമവികസന മന്ത്രിയായിരുന്നു. പ്രധാൻ മന്ത്രി ഗ്രാമിൺ സഡക് യോജന പോലെയുള്ള പദ്ധതികൾ നടപ്പിലാക്കി. 2002 മുതൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി. 2014ലെ ബി.ജെ.പി മന്ത്രി സഭയിൽ പാർലമെന്ററി കാര്യ മന്ത്രിയായി.