ആലപ്പുഴ : വെൺമണിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് മാവേലിക്കര ജില്ലാ അഡീഷണൽ സെഷൻസ് കോടതി. ബംഗ്ലാദേശ് സ്വദേശികളായ ലബിലു ഹുസൈവിനാണ് (39) വധശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി ജൂവൽ ഹുസൈനെ (24) ന് ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ബംഗ്ലാദേശ് സ്വദേശികളാണ് ഇരുവരും. 2019 നവംബർ 11 നാണ് കേസിന് ആസ്പദമായ സംഭവം.
മോഷണത്തിനെത്തിയ പ്രതികൾ വയോധിക ദമ്പതികളായ എ.പി ചെറിയാൻ, ഭാര്യ ഏലിക്കുട്ടി ചെറിയാൻ എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മോഷണത്തിനെത്തി കൊല നടത്തിയതാണെന്ന് പോലീസ് തെളിയിച്ചു. കൊലപാതകത്തിന് ശേഷം പ്രതികൾ 45 പവൻ സ്വർണ്ണവും പതിനേഴായിരം രൂപയും കവർന്നു. സംഭവശേഷം കടന്നു കളഞ്ഞ പ്രതികളെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ജോലിക്കെത്തിയ പ്രതികള്‍ വീട്ടില്‍ സ്വര്‍ണമുണ്ടെന്ന് മനസിലാക്കി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. കൊലപാതക ശേഷം വെണ്മണി കോടുകുളഞ്ഞിക്കരോട്ടെ വാടക വീട്ടിലെത്തിയ പ്രതികള്‍ അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്.
ചെങ്ങന്നൂരില്‍ നിന്നും ചെന്നൈയിലെത്തുകയും അവിടെ നിന്ന് ചെന്നൈ-കോറമണ്ഡല്‍ എക്സ്പ്രസില്‍ പശ്ചിമ ബംഗാളിലേക്ക് പോകുവാനും തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് കടക്കാനായിരുന്നു പദ്ധതി. രക്ഷപ്പെട്ട പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ കൂടെ യാത്ര ചെയ്തവരുടെ ഫോണില്‍ നിന്നാണ് വെണ്മണി കോടുകുളഞ്ഞിക്കരോട്ടെ വാടകവീട്ടില്‍ കൂടെ താമസിച്ചിരുന്ന സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നത്. സുഹൃത്തുക്കളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ഫോണ്‍ വിളികള്‍ പിന്തുടരുകയും ചെയ്തപ്പോഴാണ് പ്രതികള്‍ ട്രെയിനില്‍ സഞ്ചരിക്കുന്നതായി പോലീസ് കണ്ടെത്തിയത്.
പ്രതിഭാഗത്ത് നിന്നും രണ്ട് സാക്ഷികളടക്കം 62 സാക്ഷികളെ വിസ്തരിച്ച കേസില്‍ 103 തൊണ്ടിമുതലും 80 രേഖകളും കോടതിയില്‍ ഹാജരാക്കി. വിശാഖപട്ടണം ആര്‍.പി.എഫിലെ അഞ്ചു പേരും ആന്ധ്രപ്രദേശ്, ബംഗാള്‍, അസം, പുതുച്ചേരി സ്വദേശികളും സാക്ഷികളായി. 302, 449, 374, 379 വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍. ചെങ്ങന്നൂര്‍ ഇന്‍സ്പെക്ടറായിരുന്ന സുധി ലാല്‍ ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
































