കൊച്ചി : കേരളത്തില്‍ ലവ് ജിഹാദും മതപരിവര്‍ത്തനവും വര്‍ധിച്ചു വരികയാണെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത്. കുംഭമേള വൈറല്‍ താരതത്തിന്റെ വിവാഹം ചൂണ്ടിക്കാട്ടി വിശ്വഹിന്ദു പരിഷത്ത് ദേശീയ സംഘടനാ സെക്രട്ടറി മിലിന്ദ് എസ് പരാണ്ഡെയും സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയിലുമാണ് ആരോപണം ഉന്നയിച്ചത്. പെണ്‍കുട്ടിയും മുഹമ്മദ് ഫര്‍മാനും വിവാഹം കഴിക്കാനായി കേരളത്തിലെത്തിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. കേരളത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പെണ്‍കുട്ടി മധ്യപ്രദേശ് സ്വദേശിയാണ്. യുവാവ് ഉത്തര്‍പ്രദേശ് സ്വദേശിയും. ഈ രണ്ടു സംസ്ഥാനങ്ങളിലും വെച്ച് വിവാഹം കഴിക്കാതെ എന്തിനാണ് കേരളത്തിലേക്ക് വന്നത്. മധ്യപ്രദേശിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇക്കാര്യം ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാജരേഖകള്‍ സമര്‍പ്പിച്ച് നേടിയ ജനന സര്‍ട്ടിഫിക്കറ്റാണ് മധ്യപ്രദേശ് സര്‍ക്കാര്‍ റദ്ദാക്കിയത്. എങ്ങനെയാണ് വിവാഹം നടന്ന ക്ഷേത്രത്തില്‍ ഇവര്‍ എത്തിയതെന്നും വിഎച്ച്പി നേതാക്കൾ ചോദിച്ചു.
വിഷു ദിനത്തില്‍ കൃഷ്ണന്റെ ചിത്രത്തോടൊപ്പം മാംസാഹാരം പ്രദര്‍ശിപ്പിച്ച് പരസ്യം നല്‍കിയ ഹോട്ടല്‍ ഉടമയുടെ നടപടി മനഃപൂര്‍വമുള്ള പ്രകോപനമാണ്. ഇതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും കുറ്റക്കാരായ കടയുടമകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു.






























