പത്തനംതിട്ട : വിദേശത്തുനിന്നും വേനലവധിയും ബക്രീദ് പ്രമാണിച്ച് നാട്ടിലേക്ക് വരുന്ന ഗർഫ് മലയാളികളെ കൊള്ളയടിക്കുന്ന ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച വിമാന കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ മൗനം സംശയകരമാണ്. പ്രവാസികളെ പിഴിഞ്ഞു പണം ഉണ്ടാക്കാൻ കേന്ദ്ര സർക്കാർ വിമാനകമ്പനികൾക്ക് മൗന അനുവാദം നൽകുക ആണ് എന്ന് വിക്ടർ ടി തോമസ് ആരോപിച്ചു.
നിലവിൽ മലയാളികൾക്ക് നാട്ടിലേക്ക് എത്തണമെങ്കിൽ നാലും അഞ്ചും ഇരട്ടി നിരക്കിൽ തുക നൽകി വേണം വിമാന ടിക്കറ്റ് എടുക്കുവാൻ. ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവർ കിട്ടിയ മുഴുവൻ തുകയും മുടക്കിയാൽ മാത്രമേ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുവാൻ സാധിക്കൂ എന്ന അവസ്ഥയാണ് നിലവിലുള്ളത്. കുടുംബസമ്മേതം വരുന്നവർക്ക് ലക്ഷങ്ങൾ ഉണ്ടായാൽ മാത്രമേ നാട്ടിൽ വന്ന് തിരിച്ചു പോകാൻ സാധിക്കുകയുള്ളു.
പ്രവാസികൾക്ക് വേണ്ടി വലിയ പദ്ധതികൾ ആവിഷ്കരിക്കുന്ന കേന്ദ്ര-കേരള സർക്കാരുകൾ പ്രവാസികൾക്ക് സ്വന്തം നാട്ടിലേക്ക് വരാൻ പോലും സാഹചര്യം ഉണ്ടാകാത്തത് പ്രതിഷേധാർഹമാണ്. ആയിരക്കണക്കിന് പ്രവാസികളെ ബാധിക്കുന്ന ഈ വിഷയത്തിൽ അടിയന്തരമായി മുഖ്യമന്ത്രിയും സർക്കാരും ഇടപെടണമെന്നും ഇത് കേന്ദ്ര സർക്കാരിൻറെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും യുഡിഎഫ് ജില്ലാ ചെയർമാൻ വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു.
























