കളമശ്ശേരി : കളമശ്ശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഇൻചാർജ് ഡോ. ഗണേഷ് മോഹനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി നഗരസഭ കൗൺസിൽ പ്രമേയം പാസാക്കി. നിയമനങ്ങൾ, ഉപകരണങ്ങൾ വാങ്ങൽ, സർക്കാർ ഫണ്ടുകൾ വിനിയോഗിക്കൽ എന്നിവയിൽ വൻ അഴിമതി നടന്നുവെന്നാണ് നഗരസഭയുടെ ആരോപണം. യോഗ്യതയുള്ള നിരവധി പേരെ മറികടന്ന്, നിശ്ചിത പ്രവൃത്തിപരിചയമില്ലാത്ത ഗണേഷ് മോഹൻ സൂപ്രണ്ട് ഇൻചാർജ് സ്ഥാനത്ത് തുടരുന്നതായും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
സിഎസ്ആർ പദ്ധതികൾ, എംഎൽഎ ഫണ്ട്, കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട് ഉപകരണങ്ങൾ വാങ്ങിയതിൽ വൻ അഴിമതി നടന്നതായി കൗൺസിലർ അൻസാർ തോരത്ത് അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ കോളേജിനെ സ്വന്തം സ്വത്ത് പോലെ കാണുന്ന സൂപ്രണ്ട്, പരിശോധനയ്ക്ക് എത്തുന്ന ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും തടയുന്നതായും പരാതിയുണ്ട്. പ്രമേയത്തെ എൽഡിഎഫ് അംഗങ്ങൾ ശക്തമായി എതിർത്തു.
പ്രമേയത്തിൽ ‘കുറ്റക്കാരായ ഉദ്യോഗസ്ഥർ’ എന്ന് മാത്രം പറയുന്നതിൽ വ്യക്തത വേണമെന്നും പേര് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനെത്തുടർന്ന് എൽഡിഎഫ് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. അഴിമതി ആരോപണങ്ങൾക്ക് പുറമെ മെഡിക്കൽ കോളേജിലെ മാലിന്യ സംസ്‌കരണത്തിലും ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്. പത്ത് ടണ്ണോളം ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കുന്നുകൂട്ടിയിടുകയും അവ ജെസിബി ഉപയോഗിച്ച് കുഴിച്ചുമൂടുകയും ചെയ്യുന്നതായി നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തി.





























