ചെന്നൈ : തമിഴ് നാട് മുൻ മന്ത്രി എസ്.പി വേലുമണിയുടെ കോയമ്പത്തൂരിലെ വീട്ടിൽ വിജിലൻസ് റെയ്ഡ്. എ.ഐ.എ.ഡി.എം.കെ സർക്കാരിൽ മന്ത്രിയായിരിക്കെ വിവിധ ടെൻഡർ നടപടികൾ മന്ത്രി ഇടപെട്ട് അഴിമതി നടത്തിയെന്ന പരാതിയിലാണ് റെയ്ഡ്. രാവിലെ ആറ് മണി മുതൽ തുടങ്ങിയ റെയ്ഡ് തുടരുകയാണ്. നേരത്തെ മുൻ മന്ത്രി വിജയഭാസ്കറിന്‍റെ വീട്ടിൽ തമിഴ് നാട് വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു.
വേലുമണിക്കെതിരെ ഡി.എം.കെ സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഗ്രാമവികസന, മുൻസിപ്പൽ ഭരണകാര്യ മന്ത്രിയായിരുന്നു വേലുമണി. സ്വന്തം ബിനാമികൾക്ക് സർക്കാർ കരാറുകൾ എഴുതിക്കൊടുത്തെന്നും വരവിൽ കവിഞ്ഞ് വൻതോതിൽ സ്വത്ത് സമ്പാദിച്ചെന്നുമാണ് വേലുമണിക്കെതിരായ പരാതി.