തൊടുപുഴ : വിവാദമായ മരംമുറി ഉത്തരവിൽ റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വലിയ വീഴ്ച സംഭവിച്ചതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറയാതെയാണ് വിജിലൻസ് റിപ്പോർട്ടിൽ വീഴ്ചകൾ അക്കമിട്ട് നിരത്തിയിരിക്കുന്നത്. എന്നാൽ വീഴ്ച വരുത്തിയ വിവിധ റെയ്ഞ്ച് ഓഫീസുകൾ ഏതെല്ലാമാണെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. തട്ടേക്കാട്, നേര്യമംഗലം, അടിമാലി, മച്ചാട് റെയ്ഞ്ച് ഓഫീസർമാർക്കാണ് മരംമുറി സംഭവത്തിൽ വലിയ വീഴ്ചയുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇവർ വിവാദ ഉത്തരവ് പിൻവലിച്ചശേഷവും മരംമുറിക്ക് അനുമതി നൽകി. ഏറ്റവും കൂടുതൽ മരംമുറി നടന്നിരിക്കുന്നത് അടിമാലി, നേര്യമംഗലം റെയ്ഞ്ചുകളിലാണ്. ഈ രണ്ട് റെയ്ഞ്ചുകളുടെയും ചുമതല വഹിച്ചിരുന്നത് അടിമാലി റെയ്ഞ്ച് ഓഫീസറായിരുന്നു. ഡി.എഫ്.ഒ യുടെ നിർദേശം അവഗണിച്ചും ഈ ഉദ്യോഗസ്ഥൻ മരംമുറിക്കാൻ അനുമതി നൽകിയെന്നും എട്ട് പാസുകൾ നൽകിയത് വില്ലേജ് ഓഫീസറുടെ അനുമതിയില്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
1993-ലെ പട്ടയഭൂമിയിൽ മരംമുറിക്ക് അനുവാദം നൽകിയതുമായി ബന്ധപ്പെട്ട് കൊന്നത്തടി വില്ലേജ് ഓഫീസർക്കും വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. എരുമേലിയിൽ സംരക്ഷിത വനത്തിലും മരംമുറിയുണ്ടായി. ഇതിലും വില്ലേജ് ഓഫീസർക്ക് വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.