അമേരിക്ക : സാമൂഹികമാധ്യമങ്ങൾവഴി ചൂഷണത്തിനിരയായ കുട്ടികളുടെ അച്ഛനമ്മമാരോടു മാപ്പുപറഞ്ഞ് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ സി.ഇ.ഒ. മാർക്ക് സക്കർബർഗ്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളും സുരക്ഷാഭീഷണികളും സംബന്ധിച്ച് യു.എസ്. സെനറ്റ് ജുഡീഷ്യറി കമ്മിറ്റി നടത്തിയ വിചാരണയിലാണ് സക്കർബർഗിന്റെ ഏറ്റുപറച്ചിൽ. കുട്ടികൾക്കുനേരേയുള്ള അതിക്രമങ്ങൾ തടയാൻ ടെക് കമ്പനികൾ നടപടിയെടുക്കുന്നില്ലെന്ന് വ്യാപക ആരോപണമുയർന്ന പശ്ചാത്തലത്തിലായിരുന്നു വിചാരണ.
“ദുഷ്കരമായ അവസ്ഥയിലൂടെ നിങ്ങൾക്ക് കടന്നുപോകേണ്ടി വന്നതിൽ ഞാൻ ക്ഷമചോദിക്കുന്നു. ഇത്തരം വേദനകൾ ഒരു കുടുംബത്തിനുമുണ്ടാകരുത്. അതിനാണ് ഞങ്ങൾ കൂടുതൽ നിക്ഷേപം നടത്തുന്നത്” -സക്കർബർഗ് പറഞ്ഞു. ഇത്തരം പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള ശ്രമങ്ങൾ മെറ്റ വിപുലീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. സ്നാപ്പ് സി.ഇ.ഒ. എവാൻ സ്പൈഗൽ, എക്സ് സി.ഇ.ഒ. ലിൻഡ യക്കാരിനോ, ടിക് ടോക് സി.ഇ.ഒ. ഷൗ ച്യൂ, ഡിസ്‌കോർഡ് സി.ഇ.ഒ. ജാസൺ സിട്രൺ തുടങ്ങിയ ടെക് മേധാവികളും ചർച്ചയിൽ പങ്കെടുത്തു.





























