ചെങ്ങന്നൂര്‍ : പാണ്ഡവന്‍പാറ കാണാനെത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം. ക്ഷേത്ര ഭാരവാഹിക്കെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയിന്‍മേല്‍ ചെങ്ങന്നൂര്‍ പാണ്ഡവന്‍പാറ ക്ഷേത്ര ഭാരവാഹിയായ ജയകുമാറിനെതിരെയാണ് ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥികളായ ആറ് പെണ്‍കുട്ടികള്‍ പാണ്ഡവന്‍പാറ കാണുന്നതിനായാണ് എത്തിയത്. ഈ സമയം അവിടെയുണ്ടായിരുന്ന ജയകുമാര്‍ ഇവരെ ചോദ്യം ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തു.
പെണ്‍കുട്ടികള്‍ എതിര്‍ത്തതോടെ അസഭ്യം പറഞ്ഞ് ഒരു പെണ്‍കുട്ടിയുടെ കൈയ്ക്ക് കടന്നുപിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. മറ്റൊരു പെണ്‍കുട്ടി ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇത് കണ്ട് ജയകുമാര്‍ പരിസരത്ത് കിടന്ന വലിയ കമ്പ് കൊണ്ട് ഇവരെ അടിക്കാനായി എത്തിയതോടെ ബഹളമായി. പെണ്‍കുട്ടികള്‍ ഉടന്‍ തന്നെ ചെങ്ങന്നൂര്‍ പോലീസില്‍ വിളിക്കുകയും വൈകാതെ പോലീസ് എത്തുകയും ചെയ്തു. ഈ സമയം ഇയാള്‍ സ്ഥലം വിട്ടു. പോലീസ് തന്നെ പെണ്‍കുട്ടികളെ സ്റ്റേഷനില്‍ എത്തിച്ചു. വിവരമറിഞ്ഞ് കോളേജില്‍ നിന്നും കുട്ടികളും സ്‌റ്റേഷനില്‍ എത്തി. പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയിന്‍മേല്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും കൈയ്യേറ്റം ചെയ്തതിനും ജയകുമാറിനെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു.
ഇതിന് മുന്‍പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. പ്രകൃതിരമണീയമായ പാണ്ഡവന്‍പാറ കാണുന്നതിനും ദൃശ്യഭംഗി ആസ്വദിക്കുന്നതിനുമായി പെണ്‍കുട്ടികളും ആണ്‍കുട്ടികളും എത്തുമ്പോള്‍ സദാചാര പോലീസ് ചമഞ്ഞ് ഇവരെ ചോദ്യം ചെയ്യുന്നതും അപമാനിക്കുന്നതും നിത്യസംഭവമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മുൻപ് പാണ്ഡവൻ പാറയുടെ ചരിത്ര പ്രാധാന്യം വാർത്തയാക്കിയ മാധ്യമ പ്രവർത്തകനെയും മറ്റൊരിക്കൽ ദൃശ്യ മാധ്യമത്തിനായി ചിത്രീകരിക്കാൻ എത്തിയ വരേയും ഇയാൾ ചോദ്യം ചെയ്യുകയും വിഡിയോ കാമറ പിടിച്ചു വാങ്ങി കൈയ്യേറ്റത്തിനു മുതിരുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.





























