പത്തനംതിട്ട : തിരുവല്ല മുത്തൂരുള്ള സ്ഥാപനത്തിൽ സ്ത്രീ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തതിന് രണ്ടുപേരെ തിരുവല്ല പോലീസ് കയ്യോടെ പിടികൂടി. കുറ്റൂർ പോപ്സൺ കമ്പനിക്ക് സമീപം കൊച്ചുപറമ്പിൽ വീട്ടിൽ പാപ്പൻ മകൻ വിദ്യാധരൻ (53), മല്ലപ്പള്ളി മാങ്ങാകുഴി വള്ളിക്കാട്ടിൽ വർഗീസ് മകൻ സജി വർഗീസ് (49) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചക്ക് ശേഷം കടയിലെത്തിയ ഇവർ ബഹളമുണ്ടാക്കിയപ്പോൾ പോലീസിൽ വിളിച്ചറിയിച്ച കുറ്റപ്പുഴ കോട്ടാലി ആറ്റുചിറയിൽ കൊച്ചുമോൾ മോൻസി (48) കയ്യേറ്റം ചെയ്യുകയും ചവുട്ടി വീഴ്ത്തുകയുമായിരുന്നു.
മോൻസിയുടെ വലതുകൈ തള്ളവിരലിനു പരിക്കേറ്റു. തടയാൻ ശ്രമിച്ച ജീവനക്കാരി ദൃശ്യയെ രണ്ടാം പ്രതി തള്ളിവീഴ്ത്തി. മോൻസിയുടെ മൊഴിപ്രകാരം കേസെടുത്ത തിരുവല്ല പോലീസ് കടയിലെത്തി കയ്യോടെ പ്രതികളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനും വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. നടപടികൾക്ക് എസ്ഐ നിത്യാസത്യൻ നേതൃത്വം നൽകി. എഎസ്ഐ രാജേഷ് കുമാർ, സിപിഓ വിഷ്ണു എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.