പത്തനംതിട്ട : മൈലപ്ര സഹകരണ ബാങ്കിലെ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ വെള്ള പൂശാന്‍ കുട്ടിപ്പത്രവുമായി വിശാഖന്‍ വീണ്ടുമിറങ്ങി. മംഗളം പത്രത്തിലാണ് ഇയാള്‍ ജോലിചെയ്യുന്നതെങ്കിലും ട്രൂ വാര്‍ത്ത എന്നൊരു സോഷ്യല്‍ മീഡിയ ചാനലും ഇയാള്‍ നടത്തുന്നുണ്ട്. ഈ കുട്ടിപ്പത്രത്തിലൂടെ പലരെയും വെളുപ്പിക്കാനും താറടിക്കാനും ഇയാള്‍ ശ്രമം തുടങ്ങിയിട്ട് ഏറെ നാളായി. ഓണ്‍ ലൈന്‍ വാര്‍ത്താ ചാനല്‍ നടത്തണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. ന്യൂസ് പോര്‍ട്ടലുകള്‍ക്ക് മാത്രമേ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയം ലൈസന്‍സ് നല്‍കൂ. മംഗളം പത്രത്തിന്റെ ലേബല്‍ ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇയാള്‍ നിയമവിരുദ്ധമായി കുട്ടിപ്പത്രം നടത്തുന്നത്. ആര്‍ക്കെതിരെയും സോഷ്യല്‍ മീഡിയയിലൂടെ ഇയാള്‍ പെയിഡ് പ്രൊമോഷന്‍ നടത്തും.
മൈലപ്രാ സര്‍വീസ് സഹകരണ ബാങ്കിനെ തകര്‍ക്കുവാന്‍ തുടക്കമിട്ടത് ഇയാളാണെന്നാണ് വിവരം. എല്ലാ വാര്‍ത്തയിലും പ്രസിഡന്റ് ജെറി ഈശോ ഉമ്മനെ അഴിമതിക്കാരനാക്കുവാനാണ് ഇയാള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മൈലപ്ര ബാങ്കിന്റെ ഭരണചുമതല സെക്രട്ടറിക്കാണ്. ഗോതമ്പ് സ്റ്റോക്കില്‍ കുറവ് കണ്ടാലും സാമ്പത്തിക ഇടപാടുകളില്‍ സംശയം തോന്നിയാലും അതിന് ഉത്തരം നല്‍കേണ്ടത് സെക്രട്ടറിയാണ്. ബാങ്കിലെ ചില ജീവനക്കാരും സഹകരണ വകുപ്പിലെ ചിലരും ചേര്‍ന്ന് മൈലപ്ര ബാങ്കില്‍ അനധികൃത ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത് ജനങ്ങള്‍ അറിയണം. എന്നാല്‍ ജോഷ്വാ മാത്യുവിനെ രക്ഷിച്ചെടുക്കാന്‍ വിശാഖന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. ബാങ്കിനെതിരെ ആദ്യ വാര്‍ത്ത തിരുവനന്തപുരത്തെ ഓണ്‍ ലൈനില്‍ നല്കിയതും ഇയാളാണ്.
മൈലപ്രാ ബാങ്കിലെ യഥാര്‍ഥ വസ്തുതകള്‍ പത്തനംതിട്ട മീഡിയാ ആണ് പുറത്തു കൊണ്ടുവരുന്നത്. ഇതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിഞ്ഞും തെളിഞ്ഞും പത്തനംതിട്ട മീഡിയയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ തുടരെ നല്‍കുകയാണ്. മൈലപ്രാ സഹകരണ ബാങ്കിനെ തകര്‍ക്കുവാനുള്ള നീക്കത്തിനു പിന്നില്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ പങ്കുണ്ട്. അഴിമതി നടത്തിയവരെ സംരക്ഷിക്കുവാനും ബാങ്ക് പൂട്ടിച്ച് നിക്ഷേപകരെ വഴിയാധാരമാക്കുവാനുമാണ് വിശാഖന്‍ ഉള്‍പ്പെടെയുള്ള ചിലരുടെ ശ്രമം. ബാങ്കില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷണത്തിലൂടെ വെളിപ്പെടും. നിക്ഷേപകരുടെ പണം ആരെങ്കിലും കയ്യിട്ടുവാരിയിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. എന്നാല്‍ ആരുടെയെങ്കിലും അച്ചാരം വാങ്ങി തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ നല്‍കി മൈലപ്രാ ബാങ്ക് പൂട്ടിക്കുവാനാണ് നീക്കമെങ്കില്‍ സത്യത്തിന്റെ കൂടെ ഉറച്ചുനില്‍ക്കുമെന്ന് പത്തനംതിട്ട മീഡിയാ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.