തിരുവനന്തപുരം: ഈ വർഷം പൂർണമായും പ്രവർത്തനസജ്ജമാക്കാനുള്ള തരത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പണികൾ അന്തിമഘട്ടത്തിലേക്ക്. എല്ലാ മേഖലയിലും നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ട്. നിർണായകമായ ബ്രേക്ക് വാട്ടറിന്റെ പണി 90 ശതമാനത്തിലധികം പൂർത്തിയാക്കാനായി. ബെർത്തിന്റെയും യാർഡിന്റെയും ആദ്യഘട്ട നിർമാണം അവസാനഘട്ടത്തിലാണ്. മേയ് മാസത്തിൽ കമ്മിഷനിങ് നടത്തി ഡിസംബറിൽ പൂർണമായും പ്രവർത്തനസജ്ജമാവുകയാണ് ലക്ഷ്യം.
തുറമുഖത്തിന്റെ ബ്രേക്ക് വാട്ടറിന്റെ ആകെ നീളം 2959 മീറ്ററാണ്. നിലവിൽ 2725 മീറ്റർ പൂർത്തിയായിട്ടുണ്ട്. ഇതിൽ 2585 മീറ്റർ നീളത്തിൽ മണ്ണിട്ട് ബലപ്പെടുത്തുകയും ചെയ്തുകഴിഞ്ഞു. 800 മീറ്റർ ബർത്തിലെ ആദ്യ ഘട്ടത്തിലെ 400 മീറ്റർ പണി പൂർത്തിയായി. 800 മീറ്റർ ദൂരത്തിൽ 615 തൂണുകൾ നേരത്തെതന്നെ സ്ഥാപിച്ചിരുന്നു. ആകെ 56 ഹെക്ടർ സ്ഥലമാണ് ഡ്രെഡ്ജിങ് നടത്തി കടലിൽനിന്നു വീണ്ടെടുക്കേണ്ടിയിരുന്നത്.





























