തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ സമരം ചെയ്യുന്നവരും പദ്ധതിയെ അനുകൂലിക്കുന്നവരും തമ്മിലുളള എതിര്‍പ്പ് രൂക്ഷമായതോടെ പ്രദേശത്ത് അതീവ സംഘര്‍ഷാവസ്ഥ. ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന സ്ഥിതിയിലാണ് വിഴിഞ്ഞം തീരപ്രദേശം. പ്രദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കുന്നുണ്ടെങ്കിലും പദ്ധതിയ്ക്ക് എതിരെ സമരം ചെയ്യുന്ന ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുളളവര്‍ കൂടുതലായി സംഘടിക്കുകയാണ്. പോലീസ് സ്റ്റേഷന് മുന്നില്‍ സംഘടിച്ച സമരക്കാര്‍ പോലീസ് ജീപ്പുകള്‍ തകര്‍ത്തു. അക്രമത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ പോലീസുകാരനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസിനെതിരെ അസഭ്യ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് സമരക്കാര്‍ സംഘടിച്ച് നില്‍ക്കുന്നത്. സംഭവം ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെയും സമരക്കാര്‍ കൈയ്യേറ്റം ചെയ്തു. ശനിയാഴ്ചത്തെ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപതാ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന വൈദികര്‍ സമീപത്തെ എല്ലാ ഇടവകകളില്‍ നിന്നുമുളളവരെ സമരമേഖലയിലേക്ക് വിളിക്കുകയായിരുന്നു.
സമരം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് കടന്നുവെന്നും പളളികളില്‍ കൂട്ടമണി മുഴക്കി പരമാവധി ആളുകളെ സംഘടിപ്പിച്ച് വിഴിഞ്ഞത്തേക്ക് എത്തണമെന്നും വൈദികര്‍ വാട്സാപ്പ് സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ എത്തിയത്. ഇതോടെ പ്രദേശത്ത് എപ്പോള്‍ വേണമെങ്കിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെടാവുന്ന സ്ഥിതിയാണ്. സമരത്തെ എതിര്‍ക്കുന്നവരുടെ വീടുകള്‍ക്ക് നേരെ ഇന്നലെ വ്യാപകമായി കല്ലേറുണ്ടായിരുന്നു. വൈകുന്നേരത്തോടെ വിഴിഞ്ഞത്ത് സംഘടിച്ച സമരക്കാര്‍ പോലീസ് സ്റ്റേഷന് മുന്നിലേക്ക് എത്തുകയായിരുന്നു. തുടക്കത്തില്‍ മുദ്രാവാക്യം വിളികളുമായി തടിച്ചുകൂടിയ സമരക്കാര്‍ പിന്നീട് പോലീസ് വാഹനങ്ങള്‍ അക്രമിച്ചു.
സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രമിച്ച പോലീസുകാര്‍ക്കെതിരെയും ആക്രമണം ഉണ്ടായി. പരുക്കേറ്റ പോലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടായി. പോലീസുകാര്‍ പുറത്തുപോകുന്നത് തടഞ്ഞ് സമരക്കാര്‍ സംഘടിച്ച് നില്‍ക്കുകയാണ്. സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ 200 പോലീസുകാരെക്കൂടി സ്ഥലത്തേക്ക് വിന്യസിച്ചു. രാത്രിയായതും തീരദേശത്തിന്റെ സങ്കീര്‍ണ സാഹചര്യവും മൂലം സംഘര്‍ഷം നിയന്ത്രിക്കാനാകാത്ത അവസ്ഥയിലാണ് പോലീസ്. എത്ര കടുത്ത പ്രകോപനം ഉണ്ടായാലും വലിയ നടപടികളിലേക്ക് പോകരുതെന്ന് പോലീസിന് നിര്‍ദ്ദേശമുണ്ട്.































