ദില്ലി: ജമ്മു-കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ അടുത്തിടെയുണ്ടായ ക്രൂരമായ ആക്രമണങ്ങൾക്ക് പിന്നിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിന്റെ സഹായിയായ വാരിസ് ഷാ ആണെന്ന് സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ. പ്രദേശത്ത് ഭീകരവാദ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനും സമാധാനാന്തരീക്ഷം തകർക്കാനും ലക്ഷ്യമിട്ടുള്ള ബോധപൂർവ്വമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ ആക്രമണങ്ങളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ സജീവ പ്രവർത്തകനും കമാൻഡർ ലത്തീഫ് ഭട്ടിന്റെ വിശ്വസ്തനുമായ വാരിസ് ഷാ സാധാരണക്കാരായ ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് ഭീതി പരത്താനാണ് ശ്രമിച്ചതെന്നാണ് വിവരം. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു-കശ്മീരിൽ സുരക്ഷാ വിഭാഗം അതീവ ജാഗ്രത പ്രഖ്യാപിച്ചു. പ്രദേശങ്ങളിൽ പോലീസ്, സൈന്യം, അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വ്യാപകമായ തെരച്ചിലും പരിശോധനകളും പുരോഗമിക്കുകയാണ്. കശ്മീരിലെ സംഘർഷബാധിത മേഖലകളിൽ സമാധാനം തിരികെവരുന്ന സാഹചര്യത്തിൽ ഇത് തകർക്കാൻ ഭീകര സംഘടനകൾ നടത്തുന്ന ഗൂഢാലോചനയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു. ഒളിവിൽ കഴിയുന്ന വാരിസ് ഷായെയും കൂട്ടാളികളെയും പിടികൂടാനുള്ള ഊർജിതമായ ശ്രമത്തിലാണ് സുരക്ഷാ സേന.





























