റാന്നി: പെരുന്തേനരുവിയില്‍ നിര്‍മ്മിച്ചിട്ടുള്ള തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യ നിര്‍മ്മാര്‍ജന ഷെഡ് ഫുഡ് പാര്‍ക്കായി രൂപം മാറി. പെരുന്തേനരുവിയില്‍ എത്തുന്ന സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് ജൈവ,അജൈവമായി വേര്‍തിരിച്ച് ജൈവ വളമാക്കി മാറ്റുന്നതിനായി നിര്‍മ്മിച്ച ഷെഡിങ് യൂണിറ്റ് കെട്ടിടമാണ് ഫുഡ് പാര്‍ക്കായി രൂപാന്തരം കൊണ്ടത്.പാര്‍ക്കിംങ് ഗ്രൗണ്ടിലായിരുന്നു ഷെഡും അനുബന്ധ സാമഗ്രികളും സ്ഥാപിച്ചിരുന്നത്. അമിനിറ്റി സെന്‍റര്‍ സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ വാടകയ്ക്ക് നല്‍കിയതിനു പിന്നാലെയാണ് ഇതിനു മാറ്റം വരുത്തിയത്. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് കുടിവെള്ളവും ചായയും ഭക്ഷണവും വില്‍ക്കുന്നതിനായിട്ടാണ് ഇത് രൂപം മാറ്റിയെടുത്തത്.
ഒരു വര്‍ഷം മുമ്പ് നിര്‍മ്മിച്ച യൂണിറ്റില്‍ മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനുള്ള ഷെഡിങ്ങും നിര്‍മ്മിച്ചിരുന്നു. ഇതില്‍ കരിയിലയും ചാണകവും ഇടകലര്‍ത്തി മാലിന്യം നിക്ഷേപിച്ച് വളമാക്കിമാറ്റാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. ഇത് ഇപ്പോള്‍ ഇടിച്ചു പൊളിച്ചു കളഞ്ഞിരിക്കുകയാണ്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് ഇതിനായി അനുവദിച്ച തുക നഷ്ടപ്പെടുത്തിയാണ് സ്വകാര്യ വ്യക്തി മറ്റാവശ്യത്തിനായി എടുത്തിരിക്കുന്നത്. മാലിന്യ സംസ്ക്കരണ കേന്ദ്രം നിര്‍മ്മിച്ച കരാറുകാരന് ബില്ല് മാറി തുക അനുവദിച്ചതായുമാണ് അറിയുന്നത്.
സര്‍ക്കാര്‍ പദ്ധതി ഉത്തരവാദിത്വമില്ലാതെ തകര്‍ത്ത് മറ്റാവശ്യത്തിന് ഉപയോഗിക്കാന്‍ അനുവാദം കൊടുത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ നടപടിയെടുക്കുകയും ഇതിനായി അനുവദിച്ച തുക ഇവരില്‍ നിന്നും ഈടാക്കണമെന്നാവശ്യവും ഇതോടെ ഉയര്‍ന്നിരിക്കുകയാണ്.ഇത്തരം പദ്ധതികള്‍ എല്ലായിടത്തും നിര്‍മ്മിച്ചു നല്‍കുന്ന ശുചിത്വ മിഷന്‍,ഹരിത കേരളം തുടങ്ങിയ ഏജന്‍സികളും വെച്ചൂച്ചിറ പഞ്ചായത്തും ഇതു സംബന്ധിച്ച് അറിയില്ലെന്ന നിലപാടിലാണ്.





























