കോഴിക്കോട് : കെ.എസ്.ആര്‍.ടി.സിയില്‍ മറ്റൊരു വിവാദം കൂടി തലപൊക്കുന്നു. കെ.എസ്.ആര്‍.ടി.സിയുടെ പഴയ ബസുകളും ഡ്രൈവര്‍മാരെയും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യ സംഭരണത്തിന് ഉപയോഗിച്ച്, സ്ഥാപനത്തിന് കൂടുതല്‍ വരുമാനം നേടാമെന്ന മാേനജിങ് ഡയറക്ടറുടെ ശുപാര്‍ശയാണ് വിവാദത്തിന് തിരി കൊളുത്തിയത്. കെ.എസ്.ആര്‍.ടി.സിയിലെ ഡ്രൈവര്‍മാരെ മാലിന്യം കോരാന്‍ ഉപയോഗിക്കുന്നു എന്ന പ്രതിഷേധവുമായി ഭരണാനുകൂല യൂണിയനുകള്‍ തന്നെ രംഗത്തെത്തിക്കഴിഞ്ഞു. ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂണിയന്‍ എംഡിക്ക് കത്തെഴുതി.
ഏതായാലും ‘ആ പൂതിയങ്ങ് മനസില്‍ വച്ചേര്’ എന്ന് പറഞ്ഞ് ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂണിയന്‍. തദ്ദേശ സ്വയംഭരണ വകുപ്പിന് കെ.എസ്.ആര്‍.ടി.സി എംഡി ജൂലൈ ഏഴിന് നല്‍കിയ ശുപാര്‍ശയിലാണ് ഇക്കാര്യമുള്ളത്. തദ്ദേശ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പരിപാലനം കെ.എസ്.ആര്‍.ടി.സിയെ ഏല്‍പിക്കണം എന്നതാണ് പ്രധാന ശുപാര്‍ശ. ഇക്കാര്യത്തില്‍ ജീവനക്കാര്‍ക്കിടയില്‍ ഒരു എതിര്‍പ്പുമില്ല. തന്നെയുമല്ല, സര്‍ക്കാരിന് കോടികളുടെ ലാഭമുണ്ടാക്കുന്ന തീരുമാനമായിരിക്കും ഇതെന്ന് അവരും ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ വര്‍ക്‌ഷോപ്പുകള്‍ കേന്ദ്രീകരിച്ചുള്ള കള്ളബില്ലുകള്‍ മാറിയെടുക്കുന്നതും നിലയ്ക്കും. നിലവില്‍ ഓരോ വാഹനത്തിന്റെയും അറ്റകുറ്റപ്പണികളുടെ പേരില്‍ പതിനായിരങ്ങളാണ് മാസം തോറും നഷ്ടപ്പെടുത്തുന്നത്. കെ.എസ്.ആര്‍.ടി.സിക്ക് മികച്ച വര്‍ക്‌ഷോപ്പും പരിചയ സമ്പന്നരായ ജീവനക്കാരും ഉണ്ട്. പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്സ് ഉള്‍പ്പെടെ 25 വര്‍ക്‌ഷോപ്പുകള്‍ കേരളത്തില്‍ ഉടനീളമുണ്ട്.
ജീവനക്കാരുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തുകയാണെങ്കില്‍, മിതമായ നിരക്കില്‍ തദ്ദേശ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താം. ബാറ്ററി, ടയര്‍ എന്നിവ മാറ്റുന്നതും വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതും കൂടി കെ.എസ്.ആര്‍.ടി.സിയെ ഏല്‍പിച്ചാല്‍ സ്ഥാപനത്തിന് ടിക്കറ്റിനു പുറത്തുള്ള വരുമാനവുമാവും.
എന്നാല്‍ രണ്ടാമത്തെ ശുപാര്‍ശ ജീവനക്കാരെ ചൊടിപ്പിക്കുന്നതാണ്. വിവിധ കോര്‍പ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും വാഹനങ്ങള്‍ ഏറ്റെടുത്ത്, കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരെ ഉപയോഗിച്ച് നിശ്ചിത വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് സഹായിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയ്യാറാണ് എന്നതാണ് രണ്ടാമത്തെ ശുപാര്‍ശ. കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവര്‍മാര്‍ മാലിന്യ വാഹനങ്ങള്‍ ഓടിക്കണോ എന്ന ചോദ്യമാണ് യൂണിയനുകള്‍ ഉയര്‍ത്തുന്നത്.