കൊച്ചി : മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചലച്ചിത്രത്തിനെതിരെ ഹൈകോടതിയില്‍ ഹർജി. കുഞ്ഞാലി മരക്കാറുടെ ജീവിതകഥ വളച്ചൊടിച്ചെന്നും പ്രദര്‍ശനം വിലക്കണമെന്നുമാവശ്യപ്പെട്ട് കുഞ്ഞാലി മരക്കാറുടെ പിന്തുടര്‍ച്ചക്കാരിലൊരാളായ മുഫീദ അരാഫത്ത് മരക്കാറാണ് ഹർജി നല്‍കിയത്.
നാലാഴ്ചക്കകം പരാതി പരിഗണിച്ച് തീരുമാനമെടുക്കാന്‍ ഹരജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിച്ചു. സിനിമയുടെ ടീസറില്‍ നിന്ന് കുഞ്ഞാലി മരക്കാറുടെ ജീവിതവും കാലവും വളച്ചൊടിച്ചുള്ള ചിത്രീകരണമാണെന്ന് വ്യക്തമാണെന്നും മരക്കാര്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയാണിതെന്നും ഹർജിയില്‍ ആരോപിക്കുന്നു. സിനിമ സാമുദായിക സ്പര്‍ധക്കു വഴിയൊരുക്കും.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17ന് പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നല്‍കിയ പരാതി കേന്ദ്ര മന്ത്രാലയത്തിന് കൈമാറിയെന്ന് അറിയിച്ചിരുന്നെന്നും സാമുദായിക ഹർജിയില്‍ പറയുന്നു. തുടര്‍ന്നാണ് പരാതിയില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.