അത്തിക്കയം : നാറാണംമൂഴി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ള വിതരണത്തിനായി എത്തിച്ച ലക്ഷക്കണക്കിന് രൂപ വിലവരുന്ന പൈപ്പുകൾ റോഡരികിൽ അനാഥമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല. നാറാണംമൂഴി പഞ്ചായത്തിലെ പൊന്നമ്പാറ മുതൽ കണ്ണമ്പള്ളി വരെയുള്ള റോഡരികിലാണ് പൈപ്പുകൾ കാടുകയറി നശിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കാൻ എത്തിച്ചതാണ് ഈ പൈപ്പുകൾ. റോഡരികിൽ വലിയ പൈപ്പുകൾ നിരത്തിയിട്ടിരിക്കുന്നത് മൂലം ഈ ഭാഗങ്ങളിൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
ഇടുങ്ങിയ റോഡുകളിൽ പൈപ്പുകൾ കിടക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നു. വളവുകളിലും മറ്റും ഇവ കിടക്കുന്നത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. റോഡ് കൈയടക്കി പൈപ്പുകൾ കിടക്കുന്നതിനാൽ വലിയ വാഹനങ്ങൾ വരുമ്പോൾ ചെറിയ വാഹനങ്ങൾക്ക് സൈഡ് ഒതുക്കുവാന്‍ ഇടമില്ല. വർഷങ്ങളായി വെയിലും മഴയുമേറ്റ് കിടക്കുന്നതിനാൽ പൈപ്പുകളുടെ ഗുണനിലവാരം നഷ്ടപ്പെടാൻ സാധ്യതയേറി. പെരുനാട്-അത്തിക്കയം സംയുക്ത കുടിവെള്ള പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയതോടെ പ്രദേശത്തെ കടുത്ത കുടിവെള്ള ക്ഷാമത്തിന് ഇനിയും പരിഹാരമായിട്ടില്ല.
വർഷങ്ങളായി പൈപ്പുകൾ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. കുടിവെള്ളവും ഇല്ല, റോഡിലൂടെ സമാധാനമായി പോകാനും പറ്റില്ലെന്നതാണ് അവസ്ഥയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പെരുനാട് – അത്തിക്കയം കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പൈപ്പുകൾ റോഡിൽ നിന്നും മാറ്റി സ്ഥാപിച്ച് പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്നും ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.






























