കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ പ്രാഥമിക കണക്ക് പ്രകാരം 1,200 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. 1,555 വീടുകൾ പൂർണമായും വാസയോഗ്യമല്ലാതായെന്നും ഹൈക്കോടതി സ്വമേധയായെടുത്ത ഹർജിയിൽ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ ക്കുറുപ്പ് വിശദീകരിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ദുരന്തത്തിൽ 231 മരണം സ്ഥിരീകരിച്ചു. 178 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. തിരിച്ചറിയാനാവാത്ത 53 മൃതദേഹങ്ങൾ സംസ്കരിച്ചു. 212 ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തു. 128 പേരെ ഇനിയും കണ്ടെത്താനുണ്ട്. 626 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. മൂന്ന് പാലങ്ങൾ തകർന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 136 കെട്ടിടങ്ങൾ, 209 കടകൾ, മറ്റ് 100 കെട്ടിടങ്ങൾ, രണ്ട് സ്കൂളുകൾ, 1.5 കിലോമീറ്റർ റോഡ്, 124 കിലോമീറ്റർ നീളത്തിൽ വൈദ്യുതി ലൈനുകൾ, രണ്ട് ട്രാൻസ്ഫോർമർ എന്നിവയും തകർന്നു. 226 കന്നുകാലികൾ ചത്തതായും സർക്കാർ വിശദീകരിച്ചു. പ്രാഥമിക വിവരമാണിത്. വിശദ റിപ്പോർട്ട് പിന്നീട് നൽകും. ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ എ.ജി. വിശദീകരണത്തിന് സമയംതേടി. പുനരധിവാസമടക്കമുള്ള കാര്യങ്ങൾക്ക് സ്വീകരിച്ച നടപടി ഒരോ ആഴ്ചയിലും അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. എല്ലാ വെള്ളിയാഴ്ചയും ആദ്യകേസായി പരിഗണിക്കും.





























