തിരുവനന്തപുരം : അടുത്ത അഞ്ചുദിവസം വ്യാപകമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴിയും ന്യൂനമര്‍ദപാത്തിയും നിലനില്‍ക്കുന്നു. ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കെഎസ്ഇബിയുടെ 10 അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരളത്തില്‍ മഴയുടെ സ്വഭാവം മാറുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കുറഞ്ഞ നേരത്തില്‍ അതിശക്തമായ മഴ പെയ്യുന്നതാണ് മിന്നല്‍ പ്രളയത്തിന് ഇടയാക്കിയത്. ആലപ്പുഴയിലെ മങ്കൊമ്പില്‍ 20 സെന്റിമീറ്ററും കുമരകത്ത് പതിനഞ്ചും എറണാകുളം ജില്ലയിലെ നേര്യമംഗലത്ത് ഒന്‍പത് സെന്റിമീറ്റര്‍ വീതവും മഴയാണ് 24 മണിക്കൂറില്‍ പെയ്തിറങ്ങിയത്.
എറണാകുളം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഒന്നര മണിക്കൂറില്‍ 5 സെന്റി മീറ്റര്‍മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. ഇതോടെ നഗരം വെള്ളത്തില്‍ മുങ്ങി. മധ്യകേരളത്തിലെ മിക്കപ്രദേശങ്ങളിലും കനത്തമഴയാണ് അനുഭവപ്പെടുന്നത്. ആലപ്പുഴയിലെ മങ്കൊമ്പില്‍ 20, കുമരകത്ത് 15 , എറണാകുളം ജില്ലയിലെ നേര്യമങ്കലത്ത് 9, കായകുളത്ത് 7 സെന്റി മീറ്റര്‍ വീതം മഴയാണ് 24 മണിക്കൂറില്‍ലഭിച്ചത്. അതിശക്തമായ മഴ വരുന്ന മൂന്നു ദിവസം കൂടിയെങ്കിലും തുടരും. അഞ്ചുദിവസം വ്യാപകമായി എല്ലാജില്ലകളിലും മഴ കിട്ടും. ഇടിമിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റും ഒപ്പമുള്ള ശക്തമായ മഴാണ് ലഭിക്കുക.
വളരെ പെട്ടെന്ന് കൂമ്പാരമേഖങ്ങള്‍ രൂപപ്പെടുന്നതാണ് മിന്നല്‍ പ്രളയത്തിലേക്ക് നയിക്കുന്ന മഴക്ക് കാരണം. സാധാരണ കാലവര്‍ഷക്കാലത്തില്ലാത്തവിധം ഇടിമിന്നല്‍ ഉണ്ടാകുന്നതിനും ഇത് ഇടയാക്കുന്നു. ഇത്തരം കൂമ്പാരമേഘങ്ങളുടെ രൂപീകരണം മുന്‍കൂട്ടി പ്രവചിക്കുക എളുപ്പമല്ല. അതിനാല്‍ ശക്തമായ മഴക്ക് മുന്നറിയിപ്പ് വന്നാല്‍ഉടന്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ആവര്‍ത്തിക്കുന്ന ചക്രവാത ചുഴി, ശ്രീലങ്കവരെ നീളുന്ന കാലവര്‍ഷ പാത്തി എന്നിവയും മഴ കനക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സംവിധാനങ്ങള്‍ക്കൊപ്പം ജില്ലാ ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും അതീവജാഗ്രത പാലിക്കണമെന്ന സന്ദേശമാണ് മധ്യകേരളത്തിലെ മഴ സാഹചര്യം മുന്നോട്ട് വെക്കുന്നത്.





























