ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങളും സംഘർഷങ്ങളും കനക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ആഭ്യന്തര ഇന്ധന സുരക്ഷ ഉറപ്പാക്കാൻ എണ്ണക്കമ്പനികൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ കമ്പനികളോട് 30 ദിവസത്തേക്കുള്ള എൽപിജി ശേഖരം അധികമായി കരുതിവെക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഊർജ ഇറക്കുമതിയുടെ ഭൂരിഭാഗവും ഗൾഫ് മേഖലയെ ആശ്രയിച്ചാണ് നടക്കുന്നത്.
ഇന്ത്യക്കാവശ്യമായ 40 ശതമാനം ക്രൂഡ് ഓയിലും 90 ശതമാനം പാചകവാതകവും ഇവിടെ നിന്നാണ് എത്തുന്നത്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ഇന്ധന ഇറക്കുമതിയെ ബാധിച്ച സാഹചര്യത്തിലാണ് സർക്കാർ അടിയന്തര നീക്കങ്ങൾ നടത്തിയത്. 340 മെട്രിക്ടൺ എൽപിജിയുമായി വന്ന എട്ട് കപ്പലുകൾ അടുത്തിടെ എത്തിയെങ്കിലും അത് 11 ദിവസത്തേക്കുള്ള ഇന്ധനം മാത്രമേ ഉറപ്പാക്കുന്നുള്ളൂ. 11 ഇന്ത്യൻ കപ്പലുകൾ നിലവിൽ ഗൾഫ് മേഖലയിൽ തുടരുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി.
പാചകവാതക ഉൽപ്പാദനം പ്രതിദിനം 92 ടിഎംടി എന്ന റെക്കോർഡ് നിലയിലാണ്. എണ്ണ ശുദ്ധീകരണ ശാലകൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, ക്രൂഡ് ഓയിൽ സംഭരണ ശേഷി വർധിപ്പിക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്. ഇറക്കുമതിക്കായി നോർവേ ഉൾപ്പെടെയുള്ള മറ്റുരാജ്യങ്ങളെയും സർക്കാർ പരിഗണിക്കുന്നുണ്ട്. ഇന്ധന വിൽപ്പനയിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും പൂഴ്ത്തിവെപ്പും കള്ളക്കടത്തും തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് സർക്കാർ നിർദേശം നൽകി. ഇന്ധനം അമിതമായി വാങ്ങി സൂക്ഷിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം നേരിടാൻ സർക്കാർ സജ്ജമാണെന്നും വിതരണ ശൃംഖല തടസ്സമില്ലാതെ തുടരുമെന്നും അധികൃതർ ഉറപ്പിച്ചു പറഞ്ഞു.





























