തൃശൂര്‍: മോദിയും പിണറായിയും ഒരുനാണയത്തിന്റെ ഇരുവശങ്ങളാണെന്നും അഡ്ജസ്റ്റ്‌മെന്റ് രാഷ്ര്ടീയമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ അഭിപ്രായപ്പെട്ടു. കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ ഒല്ലൂര്‍ സെന്ററില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയെ തൊടാന്‍ ഇഡിയും കേന്ദ്ര ഏജന്‍സികളും തയ്യാറാവുന്നില്ല. കേരളത്തില്‍ ഭരണം നടത്തുന്നത് ഇടത് സര്‍ക്കാറാണെന്ന് അവകാശപ്പെടുന്നു. എന്നാല്‍ കര്‍ണാടകത്തില്‍ ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാണ്. എന്‍ഡിഎയുടെ ഭാഗമായ വൈദ്യുതി മന്ത്രിയെ എന്തുകൊണ്ട് പുറത്താക്കുന്നില്ല. ഇത് എല്‍.ഡി.എഫ് മന്ത്രി സഭയോ എന്‍.ഡി.എമന്ത്രിസഭയോ എന്ന് വ്യക്തമാക്കാന്‍ പിണറായി വിജയന്‍ തയ്യാറാവണം.
കോണ്‍ഗ്രസിനൊപ്പം നിന്നാലേ ഈ രാജ്യം രക്ഷപ്പെടൂ എന്ന് തിരിച്ചറിഞ്ഞവരാണ് കേരളത്തിലെ ജനങ്ങളെന്നും വരും നാളുകളില്‍ ഇതാവര്‍ത്തിക്കുമെന്നും ശരി ഏത് തെറ്റ് ഏതെന്ന് തിരിച്ചറിഞ്ഞിട്ടുള്ളവരാണ് കേരളത്തിലെ ജനങ്ങളെന്ന് കഴിഞ്ഞ കാലം ബോധ്യപ്പെട്ടതാണ്. നരേന്ദ്ര മോദിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചുകൊണ്ട് രാജ്യത്തിലുനീളം ഫാസിസ്റ്റ് വിരുദ്ധ നീക്കങ്ങളുമായി രാഹുൽ ഗാന്ധി നീങ്ങുമ്പോള്‍ അദ്ദേഹത്തിന് ഏറ്റവും കരുത്തായി നിന്നത് ഈ കേരളമാണ്. അദ്ദേഹം നടത്തിയ ജനാധിപത്യ ഇടപെടലുകള്‍ ഇന്ത്യയില്‍ വേറെ ആരെങ്കിലും നടത്തിയിട്ടുണ്ടോ എന്നത് സംശയമാണ്. കെ. മുരളീധരന്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയായത്‌കൊണ്ടാണ് പ്രധാനമന്ത്രിക്കു പോലും അടിക്കടി കേരളത്തില്‍ വരേണ്ടിവരുന്നത്.





























